വാര്‍ത്താചാനലുകള്‍ പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മീറ്റ് ദ എഡിറ്റേഴ്‌സില്‍ എം.കെ മുനീര്‍. വാര്‍ത്താ ചാനല്‍ എന്ന ആശയത്തോട് സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായി. വ്യക്തിപരമായി പല നഷ്ടങ്ങളുണ്ടായെങ്കിലും വാര്‍ത്താ ചാനല്‍ ആരംഭിച്ചതില്‍ കുറ്റബോധമില്ലെന്ന് ഇന്ത്യാവിഷന്‍ സ്ഥാപക ചെയര്‍മാന്‍ എം.കെ.മുനീര്‍ വ്യക്തമാക്കി.
ഒരു പ്രത്യേക ഘട്ടത്തിലെടുത്ത തീരുമാനമാണ് ചാനല്‍ ആരംഭിക്കുകയെന്നത്. ന്യൂസ് ചാനല്‍ തുടങ്ങണമെന്ന് ചര്‍ച്ചയുടെ ഒരു ഘട്ടത്തിലാണ് തീരുമാനമാകുന്നത്. ന്യൂസ് ചാനല്‍ എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. ന്യൂസ് ചാനലുകള്‍ക്കെതിരെ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ന്യൂസ് ചാനലുകള്‍ മൂലമാണ് പല വിവാദങ്ങളും ഉണ്ടാകുന്നതെന്നാണ് ഇപ്പോഴുമുള്ള പ്രധാന വിമര്‍ശനം.
വാര്‍ത്താ ചാനല്‍ എന്ന ആശയത്തോട് വളരെ അടുത്ത സുഹൃത്തുക്കളില്‍ പലരും എതിരായിരുന്നു. എന്നാല്‍ ന്യൂസ് ചാനലുകളാണ് ഭാവിയെന്നും അന്നും ചിന്തയുണ്ടായിരുന്നു അതിന്റെ ഭാഗമായാണ് വാര്‍ത്താചാനല്‍ എന്ന തീരുമാനവുമായി മുന്നോട്ടു പോയത്.
നിങ്ങളെപ്പോലൊരാള്‍ തലപ്പത്തിരിക്കുമ്പോള്‍ ചാനലിന് രാഷ്ട്രീയമുണ്ടാകില്ലേ എന്ന് പരിശീലനക്കാലത്ത് തന്നെ ജേര്‍ണലിസ്റ്റുകള്‍ പലരും ചോദിച്ചിരുന്നു. ആ ചോദ്യമാണ് പരമാവധി എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നല്‍കുക എന്ന തീരുമാനത്തിന് പിന്നില്‍. മുന്‍ധാരണപ്രകാരം വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു.
എഡിറ്റോറിയല്‍ സ്വാതന്ത്ര്യം പലപ്പോഴും ബൂമറാങ് പോലെ തനിക്കെതിരെയും ചാനലിനെതിരെയും വന്നിട്ടുണ്ട്. വ്യക്തിപരമായി പലരും തെറ്റിദ്ധരിച്ചു. ഇപ്പോഴും ഇന്ത്യാവിഷന്‍ പുറത്തുവിട്ട പല വാര്‍ത്തകളിലും ഞാന്‍ കക്ഷിയാണെന്ന് പലരും ധരിക്കുന്നുണ്ട്. വ്യക്തിപരമായി ധാരാളം പ്രശ്‌നങ്ങളുണ്ടായെങ്കിലും ചാനല്‍ തുടങ്ങിയതില്‍ കുറ്റബോധമില്ല. ഇപ്പോള്‍ പുതുതായി ധാരാളം ചാനലുകള്‍ വന്നതോടെ അവരെങ്കിലും യാഥാര്‍ഥ്യം തിരിച്ചറിയുന്നുണ്ടാകും.
എഡിറ്റോറിയല്‍ സ്വാതന്ത്ര്യം അനുവദിക്കാതെ ഒരു ചാനലിനും നിലനില്‍ക്കാനാവില്ല. മറ്റൊരു സംരംഭവുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യാവിഷന് സ്ഥാനമുണ്ട്, അതില്‍ അഭിമാനമുണ്ട്.
പരസ്യമായ അഭിപ്രായപ്രകടനങ്ങളാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്നത്. ഇടതുപക്ഷം ചെയ്യുന്നതിനേക്കാള്‍ സര്‍ക്കാരിന് ക്ഷതമേല്‍പ്പിക്കുന്നത് ഇത്തരം പരസ്യപ്രസ്താവനകളാണ്. മുഖ്യമന്ത്രിയുടെ മേല്‍ എല്ലാ കുറ്റങ്ങളും കെട്ടിവക്കണമെന്ന തീരുമാനത്തിലേക്ക് ഇതുവരെ യു.ഡി.എഫ് എത്തിയിട്ടില്ല.
ലീഗിനെ വര്‍ഗ്ഗീയ ശക്തിയായി ചിത്രീകരിക്കാന്‍ കുറേനാളായി നടക്കുന്നുണ്ട്. ലീഗ് എന്താണെന്ന് ബോധ്യപ്പെടുത്തി കൊടുക്കേണ്ട ചുമതല കോണ്‍ഗ്രസിനാണ്. കാരണം കോണ്‍ഗ്രസുമായുള്ള ലീഗിന്റെ ബന്ധം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കളില്‍ നിന്നും ലീഗിനെ വേദനിപ്പിക്കുന്ന പ്രസ്താവനകളുണ്ടായി.
വികസനകാര്യങ്ങളില്‍ ഏറെ മുന്നോട്ടു പോയ സര്‍ക്കാരാണിത്. എന്നാല്‍ ആ നേട്ടങ്ങള്‍ക്കുപരിയായി മറ്റു പലതുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സോളാര്‍ വിവാദത്തെ തുടര്‍ന്ന് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ടെന്ന് എം.കെ മുനീര്‍ സമ്മതിച്ചു.
ലഭിച്ച കൊടുവള്ളി സീറ്റില്‍ കോണ്‍ഗ്രസിന്റെ കെ.മുരളീധരനെ മത്സരിപ്പിച്ച പാരമ്പര്യം ലീഗിനുണ്ട്. കെ.മുരളീധരന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് മുസ്ലീം ലീഗിന്റെ വലിയ പിന്തുണയോടെയാണ്. പക്ഷേ എവിടെവെച്ചാണ് ബന്ധത്തില്‍ വിള്ളല്‍ വീണതെന്ന് മുരളീധരന്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്
കേരളത്തിലെ ഒരു മന്ത്രിക്ക് പ്രത്യേകസമുദായത്തില്‍ പെട്ട പെണ്‍കുട്ടികളുടെ വിവാഹപ്രായം നിയമപരമായി കുറക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറച്ചെന്ന സര്‍ക്കുലര്‍ ഇറക്കിയെന്ന പേരില്‍ വലിയ തോതില്‍ പ്രചാരണങ്ങള്‍ നടന്നു. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളുടേയും സുപ്രീം കോടതി അടക്കമുള്ള കോടതി ഉത്തരവുകളുടേയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവുകള്‍ പലപ്പോഴും തയ്യാറാക്കാറ്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഒരു ഉത്തരവു പോലും ഉണ്ടായിട്ടില്ല. സര്‍ക്കുലര്‍ മാത്രമാണ് ഇറങ്ങിയത്. നിയമവകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശം ഉത്തരവായി ഇറങ്ങുന്നുവെന്നേ ഉള്ളൂ.
2008 മുതല്‍ 2013 വരെ കേരളത്തില്‍ 12 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ആയിരം വിവാഹങ്ങള്‍ മാത്രം രജിസ്‌ട്രേഷന്‍ ലഭിക്കാത്തതു മൂലം കുട്ടികളുടെ വിദ്യാഭ്യാസത്തെ പോലും ബാധിക്കുന്ന അവസ്ഥയുണ്ട്. ഇത് എല്ലാ സമുദായത്തിലും പെട്ടവരുണ്ട്. ഈ സര്‍ക്കുലറിന് പിന്നില്‍ മുസ്ലീം ലീഗിന് യാതൊരു പങ്കുമില്ലെന്നും എം.കെ.മുനീര്‍ റിപ്പോര്‍ട്ടറിന്റെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ പറഞ്ഞു.
Tag:Interview with Muneer, Muslim leage leader
No comments:
Post a Comment