Wednesday, 24 July 2013

ഹൈക്കോടതി വിറപ്പിച്ച ഐ.എ.എസുകാരന്‍ വിദ്യാഭ്യാസ മന്ത്രിയെ വിറപ്പിച്ച് ഉത്തരവിറക്കി; ഞെട്ടിയത് സര്‍ക്കാര്‍


തിരുവനന്തപുരം:അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കോപത്തിന് ഇരയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ ഐ.എ.എസുകാരന്റെ ‘പവര്‍’ കാട്ടി വിറപ്പിച്ചു. അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റെുകള്‍ക്കായി പുതിയ സര്‍ക്കുലര്‍ ഇറക്കിയ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറാണ് സര്‍ക്കാരിനെ ഞെട്ടിച്ചത്. മേലില്‍ അദ്ധ്യാപക നിയമനം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും, മുന്‍കൂട്ടി ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്ന രീതി അവസാനിപ്പിച്ചുകൊണ്ടുള്ളതുമാണ് ഉത്തരവ്. വിദ്യാഭ്യാസ മന്ത്രി അറിയാതെ ഇറക്കിയ ഈ സുപ്രധാന ഉത്തരവ് സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അധികാരങ്ങളുടെ വ്യാപ്തി രാഷ്ട്രീയ നേതൃത്വത്തിന് ബോധ്യപ്പെടുത്തി കൊടുക്കുന്നതാണ് ഈ നീക്കം. ‘പണത്തിന് മേലെ പരുന്തും പറക്കി’ല്ലെന്ന മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തിന് പുതിയ സര്‍ക്കുലര്‍ തിരിച്ചടിയാകും. അദ്ധ്യാപക നിയമനത്തിലും മറ്റും സുതാര്യത ഉറപ്പ് വരുത്താന്‍ പുതിയ നടപടി വഴി കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിവാദ ഉത്തരവിനെതിരെ എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ രംഗത്തു വരികയും മാനേജ്‌മെന്റുകളില്‍ നിന്നും പ്രതിഷേധം വ്യാപിക്കുകയും ചെയ്തതോടെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ് ഉത്തരവ് താന്‍ അറിഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി രംഗത്ത് വന്നു.ഉത്തരവിറക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് അധികാരമില്ലെന്ന പറഞ്ഞ വിദ്യാഭ്യാസമന്ത്രിയുടെ നടപടി ഡയറക്ടറുമായി ഏറ്റുമുട്ടലിന് ഇടയാക്കുമെന്നാണ് സൂചന.എയിഡഡ് അദ്ധ്യാപക നിയമനം സംബന്ധിച്ച് മന്ത്രിയുമായി ആലോചിച്ചില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറും അറിയിച്ചു. എയിഡഡ് അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍.

ഉത്തരവ് പാലിക്കാന്‍ എല്ലാ എയിഡഡ് സ്‌കൂള്‍ അധികൃതരും ബാദ്ധ്യസ്ഥരാണെന്നും, 2004 മുതലുള്ള നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ വ്യക്തമാക്കി. മുമ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം പാലിച്ചതിനെ തുടര്‍ന്ന് വെട്ടിലായതിനാല്‍ ഇക്കാര്യത്തില്‍ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍. തഴയപ്പെട്ട ചിലര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കേശവേന്ദ്രകുമാറിനെ നേരിട്ട് വിളിച്ചു വരുത്തിയ ഹൈക്കോടതി ‘ഐ.എ.എസ് ഓഫീസര്‍മാര്‍ അഹങ്കാരികളാണെന്നും കോടതിയുടെ മേലെ അല്ല ഐ.എ.എസുകാരെന്നും’ തുറന്നടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡയറക്ടര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഉത്തരവ് പുറത്തിറക്കിയത്. നിലവിലുള്ള ഒഴിവുകളിലും ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലും നിയമനങ്ങള്‍ക്ക് സര്‍ക്കുലര്‍ ബാധകമായിരിക്കും. സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
1. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തിക നിര്‍ണയ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ മാനേജര്‍മാര്‍ നിയമന നടപടികള്‍ സ്വീകരിക്കാവു.

2. ഒഴിവ് സംബന്ധിച്ച് രണ്ട് പ്രമുഖ പത്രങ്ങളില്‍ എല്ലാ ജില്ലാ എഡിഷനിലും ശ്രദ്ധയില്‍പ്പെടും വിധത്തില്‍ പരസ്യം നല്‍കണം. ഗ്രാമപ്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ നോട്ടീസ് ബോര്‍ഡുകളിലും അറിയിപ്പ് നല്‍കണം.

3. അപേക്ഷ നല്‍കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 15 ദിവസത്തെ സമയം നല്‍കണം. കൂടിക്കാഴ്ചാവിവരം രജിസ്‌ട്രേഡ് തപാലില്‍ ഏഴ് ദിവസംമുമ്പ് അറിയിക്കണം.

4. കെ.ഇ.ആര്‍. യോഗ്യത പ്രകാരമുള്ള ഉദ്യോഗാര്‍ഥികള്‍ എത്തിയില്ലെങ്കില്‍ പുനര്‍പരസ്യം നല്‍കണം.

5. ഇന്റര്‍വ്യു ബോര്‍ഡില്‍ സ്‌കൂള്‍ മാനേജര്‍ (പ്രതിനിധി), പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരുണ്ടായിരിക്കണം.

6. ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്കുള്‍പ്പടെയുള്ള റാങ്ക്‌ലിസ്റ്റ് ഇന്റര്‍വ്യു ദിവസമോ അടുത്ത ദിവസമോ പ്രസിദ്ധപ്പെടുത്തണം.

7. പരമാവധി മാര്‍ക്ക് ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് 80ഉം മറ്റുള്ളവയ്ക്ക് 70ഉം ആയിരിക്കണം.

8. ബിരുദാനന്തര ബിരുദം ഫസ്റ്റ്ക്ലാസ് 20, സെക്കന്‍ഡ് ക്ലാസ് 15, ബി.എഡ് ഫസ്റ്റ്ക്ലാസ് 10, സെക്കന്‍ഡ്ക്ലാസ് 5, സെറ്റ്, എസ്.എല്‍.ഇ.ടി, ജെ.ആര്‍.എഫ്, നെറ്റ്, എം.എഡ്, എം.ഫില്‍ 5, പി.എച്ച്.ഡി.10, അധ്യാപന പരിചയം 5, ഒരേ വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും5, കലാകായിക മത്സര മികവ് 5, ദേശീയ മാധ്യമങ്ങളില്‍ രചന 5, കൂടിക്കാഴ്ചയിലെ പ്രകടനം10 എന്നിങ്ങനെ വെയിറ്റേജ് മാര്‍ക്ക് നല്‍കണം.

9. സീനിയര്‍ അധ്യാപക തസ്തികകളിലേക്ക് 1:3 അനുപാതത്തില്‍ തസ്തിക മാറ്റത്തിലൂടെ നിയമനം നല്‍കണം. ഇതിനുശേഷം മാത്രമേ നേരിട്ടുള്ള നിയമനം പാടുള്ളൂ.

നിയമനങ്ങളില്‍ പരാതിയുള്ളവര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളില്‍ ആര്‍.ഡി.ഡി.മാര്‍ക്കും അപ്പീല്‍ അപേക്ഷ ഡയറക്ടര്‍ക്കും നല്‍കണം.

വ്യവസ്ഥാപിതവും കെ.ഇ.ആര്‍. വ്യവസ്ഥകള്‍ക്കനുസൃതമായുമുള്ള നിയമനങ്ങള്‍മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളൂ എന്ന് ആര്‍.ഡി.ഡി.മാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. കൂടിക്കാഴ്ചയില്‍ വെയിറ്റേജ് മാര്‍ക്ക് നല്‍കുന്നതില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലൂടെ യോഗ്യതയില്ലാത്തവരെയും അക്കാദമിക് നിലവാരമില്ലാത്തവരെയും മാനേജ്‌മെന്റുകള്‍ നിയമിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സര്‍ക്കുലറിലുള്ളത്

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...