Thursday, 11 July 2013

അയ്യോ പാവം ചാണ്ടി ; ആന്റണിയും ലീഡറുമാകില്ല ഞാന്‍; രാജിവച്ചാല്‍ തിരിച്ചുവരവുണ്ടാകില്ലെന്ന ആശങ്കയില്‍ ഉമ്മന്‍ ചാണ്ടി


'എ.കെ.'യ്ക്ക് കേന്ദ്രത്തില്‍ പോയി പ്രതിരോധ മന്ത്രിയാകാന്‍ സാധിച്ചു; ലീഡര്‍ രാജിവച്ചപ്പോഴും കിട്ടി കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം. പക്ഷേ, ഞാനിപ്പോള്‍ രാജിവച്ചാല്‍ പിന്നെ രാഷ്ട്രീയ വനവാസമായിരിക്കും ഫലം.' മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം ഗ്രൂപ്പിലെ അടുപ്പക്കാരോടു പറഞ്ഞതായി കോണ്‍ഗ്രസ്-യു.ഡി.എഫ്. വൃത്തങ്ങളില്‍ പ്രചരിക്കുന്ന വികാരനിര്‍ഭരമായ വാക്കുകളാണിത്.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാല്‍ വെറും എം.എല്‍.എ. മാത്രമായി തുടരേണ്ടി വരുമെന്നതും അടുത്ത തെരഞ്ഞെടുപ്പിനു ശേഷം ഇനിയൊരു അവസരം കൂടി മുഖ്യമന്ത്രിയാകാന്‍ ലഭിച്ചേക്കില്ലെന്നതും ഉമ്മന്‍ ചാണ്ടിയെ വല്ലാതെ ഉലയ്ക്കുന്നുവെന്നാണു വിവരം. പൊതു പ്രവര്‍ത്തകര്‍ ശരി ചെയ്താല്‍ മാത്രം പോരെന്നും അതു ശരിയാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുക കൂടി വേണമെന്നും ആവര്‍ത്തിച്ചു പറയാറുള്ള ഉമ്മന്‍ ചാണ്ടി സരിതാ നായര്‍ വിവാദത്തില്‍ ആ നിലപാടു സ്വീകരിക്കാത്തത് സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ഈ ഉത്കണ്ഠ കൊണ്ടാണത്രേ. അല്ലായിരുന്നെങ്കില്‍ മുമ്പേതന്നെ അദ്ദേഹം രാജിവയ്ക്കുമായിരുന്നു.

സ്വന്തം സ്റ്റാഫില്‍പെട്ട ടെന്നി ജോപ്പനെ അറസ്റ്റു ചെയ്ത ഘട്ടത്തില്‍ അദ്ദേഹം അത് ആലോചിച്ചതാണെന്നും സൂചനയുണ്ട്. തന്റെ ഓഫീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതിലെ രോഷവും വേദനയും മൂലം രാജിക്ക് ഒരുങ്ങിയെങ്കിലും ഇനിയൊരു തിരിച്ചുവരവിനു സാധ്യതയില്ലാത്തതാണ് തീരുമാനം മാറ്റാന്‍ കാരണം.

എ.കെ. ആന്റണി രാജിവച്ചതിനെത്തുടര്‍ന്നു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിക്ക് കഷ്ടിച്ചു രണ്ടു വര്‍ഷം മാത്രമാണ് കാലാവധിയുണ്ടായിരുന്നത്. പിന്നീട് വി.എസ്. സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അടുത്ത മുഖ്യമന്ത്രിയായി അഞ്ചു വര്‍ഷം എന്നത് മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്വാഭാവിക സ്വപ്‌നമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അതിവേഗം മാറിമറിയുകയും കസേര ഇളകുകയും ചെയ്തത് പതിവിലും അസ്വസ്ഥനായാണ് ഉമ്മന്‍ ചാണ്ടി നിരീക്ഷിക്കുന്നതെന്നാണു വിവരം.

രാജിവച്ചാലും നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ കഴിയില്ല. അതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഘടക കക്ഷികളും അനുവദിക്കില്ല എന്നതാണു കാരണം. പകരം രമേശ് ചെന്നിത്തലയോ മറ്റോ മുഖ്യമന്ത്രിയാകുകയും ചെയ്യും. കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനും തനിക്കുമുള്ള പിടി അതോടെ അയയുമെന്ന് ഉമ്മന്‍ ചാണ്ടി ഭയക്കുന്നുവെന്നാണ് ഐ ഗ്രൂപ്പുകാര്‍ പാര്‍ട്ടിക്കുള്ളില്‍ കുറ്റപ്പെടുത്തുന്നത്.

അതിനിടെ, ശനിയാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിനു പോകുന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പെടെയുള്ള നേതാക്കളുമായി കുടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. സോണിയയെ കണ്ട് കേരളത്തിലെ സ്ഥിതി വിവരിക്കുകയും തന്റെ നിരപരാധിത്വം വ്യക്തമാക്കുകയും ചെയ്യാന്‍ അവസരം വേണം എന്നാണ് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനോട് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്.


Labels: Thiruvananthapuram, Oommen Chandy, Chief Minister, Resignation, A.K Antony, K Karunakaran, MLA, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...