Thursday, 26 September 2013

നടന്‍ ദിലീപിന്റെ കരണത്തടിച്ചത് സ്വര്‍ണം കള്ളക്കടത്തുകാരന്‍ ഫയാസ്


സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ മാഹി സ്വദേശി ഫയാസ് കേരള രാഷ്ട്രീയത്തിലെന്നപോലെ മലയാള സിനിമയിലും വലവിരിച്ചിരുന്നു. ഫയാസിന്റെ അമ്പരപ്പിക്കുന്ന കഥകള്‍ ഒന്നൊന്നായി പൊലീസ് പുറത്തുകൊണ്ടുവരികയാണ്. ഇതിനിടെ ഫയാസ് കേസ് ഒതുക്കാനും ശ്രമം രാഷ്ട്രീയ-പൊലീസ് ലോബി ആരംഭിച്ചിട്ടുണ്ട്.

ഓണത്തിന് ഇറങ്ങിയ ദിലീപ് ചിത്രമായ ശൃംഗാരവേലനില്‍ ഫയാസ് അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ ഉപയോഗിക്കുന്ന ആഡംബര കാര്‍ ഫയാസിന്റേതാണ്.

മിക്ക മലയാളം-തമിഴ് സിനിമകളുടെയും ലൊക്കേഷനുകളില്‍ ഫയാസ് സ്ഥിരം സന്ദര്‍ശകനാണ്. രണ്ടു ഭാഷകളിലെയും പ്രമുഖ താരങ്ങളുമായും നിര്‍മാതാക്കളുമായും സംവിധായകരുമായും ഫയാസിന് അടുത്ത ബന്ധമുണ്ട്. അതിനാല്‍ തങ്ങളുടെ പേരും ഫയാസിന്റെ പേരിനൊപ്പം ചേര്‍ത്ത് വരുമോ എന്നു ഭയന്നാണ് സിനിമാലോകം കഴിയുന്നത്. ഫയാസിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. നിരവധി സിനിമാതാരങ്ങളുമായും മന്ത്രിമാരുമായും ഫോണില്‍ സംസാരിച്ചതിന് തെളിവ് കിട്ടിയതായി അറിയുന്നു.

ശൃംഗാരവേലനില്‍ ഗാനരംഗത്തിലും ഫയാസ് പ്രത്യക്ഷപ്പെട്ടു. ഗാനരംഗത്തിനൊടുവില്‍ ദിലീപിന്റെ കരണത്തടിക്കുന്ന രംഗമുണ്ട്. ദിലീപിന്റെ കരണത്തടിച്ചത് ഫയാസായിരുന്നു. ഗാനരംഗത്തില്‍ ആഡംബര കാര്‍ ആവശ്യമായതു കൊണ്ടാണ് ഫയാസുമായി ബന്ധപ്പെട്ടതെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പറയുന്നു. ഫയാസുമായി ഒരു അടുപ്പവുമില്ലെന്നും ലൊക്കേഷനില്‍ വന്നപ്പോള്‍ ആഡംബര കാര്‍ കണ്ട് അദ്ദേഹത്തിന് അവസരം നല്കിയെന്നുമാണ് നിര്‍മാതാക്കള്‍ വിശദീകരിക്കുന്നത്.

ശൃംഗാരവേലനിലെ നായകന്‍ ദിലീപുമായി ഫയാസിന് ബന്ധമുണ്ടെന്നു സിനിമാരംഗത്തുള്ളവര്‍ പറയുന്നു. തന്റെ കാറില്‍ ദിലീപിനൊപ്പം ഇരിക്കുന്ന ചിത്രം ഫയാസ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടിട്ടുണ്ട്.
ആഡംബരകാറുകളും ബൈക്കുകളും ഫയാസിന് ഹരമായിരുന്നു. മലയാളസിനിമാതാരങ്ങളുമായി അടുത്തബന്ധം സൂക്ഷിക്കുന്നതിലും ഇയാള്‍ മിടുക്ക് കാട്ടിയിരുന്നു. നടികളടക്കം നിരവധി പേരാണ് സുഹൃത്തുക്കളായുള്ളത്. ദുബായിയിലെത്തുന്ന താരങ്ങള്‍ക്ക് ഫയാസിന്റെ പ്രത്യേക വിരുന്നും താമസവും ഉണ്ടാകാറുണ്ട്.
വയനാട് സ്വദേശിയായ പ്രിയങ്ക നായരെ 2011 നവംബര്‍ 26നാണ് കോഴിക്കോട് അശോകപുരത്തുള്ള ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം ചെയ്ത് ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെ തുടര്‍ന്നാണ് 21കാരിയായ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്.

പ്രിയങ്കയെ തനിക്കു പരിചയപ്പെടുത്തിയത് ഫയാസ് ആണെന്നും ആത്മഹത്യ ചെയ്യുന്നതിന് മുന്പ് പ്രിയങ്ക വിളിച്ചത് ഫയാസിനെയാണെന്നും റഹീം പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫയാസിനെ ചോദ്യം ചെയ്താല്‍ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഇത് പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. ഇതിനു കാരണം ഫയാസിനു പൊലീസിലും രാഷ്ട്രീയത്തിലുമുള്ള ഉന്നത ബന്ധം തന്നെയാണ്.
ഫയാസ് മനുഷ്യക്കടത്തിലെ മുഖ്യകണ്ണിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു കൂട്ടായി മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകരനും ഒപ്പമുണ്ട്. മുന്‍ മിസ് ഇന്ത്യയുമായി അടുത്തബന്ധമുണ്ട്. ദിവസവും നിരവധി തവണ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തിനും മനുഷ്യക്കടത്തിനും മിസ് ഇന്ത്യയ്ക്കും ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

സ്ത്രീകളെ കടത്താന്‍ ഇവര്‍ ചെയ്യുന്നത് വ്യാജരേഖകളുണ്ടാക്കി വിസിറ്റിങ്ങ് വിസ എടുക്കുകയാണ്. ഇപ്രകാരം ദുബായിയിലേക്ക് കൊണ്ടുപോകുന്ന സ്ത്രീകളെ മാംസക്കച്ചവടത്തിനും പിന്നീട് സ്വര്‍ണം കടത്താനും ഉപയോഗിക്കുന്നു. ഇങ്ങനെ കൊണ്ടുപോകുന്ന സ്ത്രീകള്‍ മുഖേന നെടുമ്പാശേരി, കരിപ്പൂര്‍ , ചെന്നൈ വിമാനത്താവളങ്ങള്‍ വഴിയും ഫയാസ്

കോടിക്കണക്കിന് രൂപയുടെ സ്വര്‍ണബിസ്‌കറ്റ് കടത്തിയിട്ടുണ്ട്. ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച 20 കിലോ സ്വര്‍ണ്ണവുമായി രണ്ട് സ്ത്രീകള്‍ പിടിയിലായതോടെയാണ് കള്ളക്കടത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. കോഴിക്കോട് സ്വദേശി ആസിഫ, തൃശൂര്‍ സ്വദേശി ആരിഫ എന്നിവരാണ് പിടിയിലായത്.

കടത്തിയ സ്വര്‍ണം വിറ്റുകിട്ടുന്ന പണം ഹവാല ഇടപാടിനാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. തലശേരി സ്വദേശി അഷ്‌റഫാണ് റാക്കറ്റിലെ പ്രധാന കണ്ണി. കൊടുവള്ളി സ്വദേശിയായ തങ്ങള്‍ റഹീമിനാണ് സ്വര്‍ണംകടത്തിയതെന്ന് ഫയാസ് നേരത്തെ കസ്റ്റംസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വ്യാജപേരാകാനാണ് സാധ്യത. അന്വേഷണം വഴിതിരിച്ചുവിടാന്‍ പറഞ്ഞതാകാമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...