Saturday, 28 September 2013

കമ്മ്യൂണിസത്തെ കുപ്പിലിരകിയവര്‍

പൊളിറ്റ് ബ്യൂറോ കമ്മീഷന്റെ തെളിവെടുപ്പില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ വി.എസ്.അച്യുതാനന്ദന്റെ രൂക്ഷവിമര്‍ശം. നയവ്യതിയാനം ചൂണ്ടിക്കാണിക്കുന്നവരെ പാര്‍ട്ടി നേതൃത്വം ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ബാലിശമാണെന്നും വി.എസ്. ചൂണ്ടിക്കാട്ടി. അതേസമയം, വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഔദ്യോഗിക പക്ഷവും ആഞ്ഞടിച്ചിട്ടുണ്ട്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ തെളിവെടുപ്പില്‍ രണ്ടുദിവസവും തനിക്കെതിരെ നടന്ന ശക്തമായ നീക്കങ്ങള്‍ക്കൊടുവിലാണ് വി.എസ് തന്റെ വാദങ്ങള്‍ അവതരിപ്പിച്ചത്. ഇരുപത് പേജുകളിലായി എഴുതിത്തയ്യാറാക്കിയ പ്രസംഗം എ.വിജയരാഘവന്‍ വി.എസ്സിനുവേണ്ടി പി.ബി.കമ്മീഷന്‍ അംഗങ്ങളെ വായിച്ചുകേള്‍പ്പിച്ചു. സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം ഇടതുപക്ഷനയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണെന്ന വാദം വി.എസ്. ആവര്‍ത്തിച്ചു. നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഉന്മൂലനം ചെയ്യാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്. പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരെ ശത്രുക്കളായികാണുന്ന പ്രവണത അവസാനിപ്പിക്കണം.

പാര്‍ട്ടിക്ക് ഇടതുപക്ഷ സ്വഭാവം നഷ്ടമാകുന്നുവെന്ന് ശ്രദ്ധയില്‍പ്പെടുത്തുമ്പോഴൊക്കെ തന്നെ ഒറ്റുകാരനാക്കാന്‍ ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നു. വലതുപക്ഷ വിഭാഗീയ നിലപാടുകള്‍ അവസാനിപ്പിക്കാന്‍ നേതൃത്വം തയ്യാറാകണം. 

ടി.പി.വധക്കേസില്‍ ഔദ്യോഗിക നേതൃത്വം പുലര്‍ത്തിയ നിലപാട് ജനങ്ങള്‍ക്കുമുമ്പില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ പോയവരെപ്പോലും വിമര്‍ശിക്കാത്ത നേതൃത്വം, പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്നവരെ കുലംകുത്തികളെന്ന് വിളിച്ചു. രൂക്ഷമായ നടപടികള്‍ നേരിട്ടിട്ടും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കായി നിലകൊണ്ടവരെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചു. തനിക്കെതിരെ ഔദ്യോഗിക നേതൃത്വം ഉന്നയിച്ച വാദങ്ങള്‍ ബാലിശമാണ്. 

നിസ്സാരമായ കാര്യങ്ങളാണ് നേതൃത്വം ഉന്നയിച്ചത്. പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള വ്യതിയാനം ചൂണ്ടിക്കാട്ടിയപ്പോഴൊക്കെ തന്നെ ശത്രുവായി പാര്‍ട്ടി പ്രഖ്യാപിച്ചു. വലതുപക്ഷത്തിന്റെ എല്ലാ രീതിശാസ്ത്രങ്ങളേയും പാര്‍ട്ടിയിലെ ചിലര്‍ പുല്‍കി. പാര്‍ട്ടി ഉപേക്ഷിച്ച നാലാംലോക വാദം മടക്കിക്കൊണ്ടുവരാന്‍ റിച്ചാര്‍ഡ് ഫ്രാങ്കിയെപ്പോലുള്ളവരെ ചിലര്‍ തിരിച്ചുകൊണ്ടുവരുന്നു. ലോട്ടറി വിവാദത്തില്‍ ഇടതുപക്ഷത്തിന്റെ രീതിയില്‍ നിന്ന് വ്യതിചലിക്കുകയാണ് പാര്‍ട്ടി നേതൃത്വം-വി.എസ്. വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം വി.എസ്സിനെതിരെ രൂക്ഷമായ വിമര്‍ശം ഉന്നയിച്ച ഔദ്യോഗിക നേതൃത്വം ശനിയാഴ്ചയും നിലപാട് ആവര്‍ത്തിച്ചു. വി.എസ്സിന്റെ അനവസരത്തിലുള്ള പ്രസ്താവനകളും ചാനല്‍ അഭിമുഖങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതായും നേതാക്കള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. ഈ നില തുടര്‍ന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി നടത്തുന്ന ഒരുക്കങ്ങളെ ബാധിക്കുമെന്നും ഔദ്യോഗിക പക്ഷം വ്യക്തമാക്കി. വി.എസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന സംസ്ഥാന കമ്മിറ്റി പ്രമേയത്തിനപ്പുറത്തേക്ക് ചില അംഗങ്ങള്‍ ആവശ്യമുന്നയിച്ചു. വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലേ പാര്‍ട്ടിയിലെ നിലവിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയുള്ളൂവെന്നും അഭിപ്രായമുയര്‍ന്നു. 

ടി.പി, ഫസല്‍ വധക്കേസുകളില്‍ ചില നേതാക്കള്‍ യു.ഡി.എഫുകാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ സംശയത്തിന്റെ നിഴലിലാണെന്നുമുള്ള വി.എസ്സിന്റെ പരാമര്‍ശങ്ങള്‍ ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സി.പി.എം സെക്രട്ടേറിയറ്റിന്റെ രണ്ടാംദിനവും പി.ബി.കമ്മീഷന്‍ അംഗങ്ങള്‍ നയം വ്യക്തമാക്കിയിട്ടില്ല. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ വിശദമായ പ്രസംഗങ്ങള്‍ അവര്‍ കേട്ടു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗങ്ങളിലും പി.ബി.കമ്മീഷന്‍ പങ്കെടുക്കും. ഔദ്യോഗിക പക്ഷത്തിന് വന്‍ ഭൂരിപക്ഷമുള്ള സംസ്ഥാന സമിതിയിലും വി.എസ്സിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ചകൂടാനാണ് സാധ്യത.


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...