Saturday, 21 September 2013

മമ്മൂട്ടി തിരുവനന്തപുരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയേറി


മമ്മൂട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചെങ്കിലും സി.പി.എം. സംസ്ഥാന നേതൃത്വം ആ ശ്രമം ഉപേക്ഷിച്ചില്ല. മാത്രമല്ല, ഇക്കാര്യത്തില്‍ മമ്മൂട്ടിയില്‍ നിന്ന് അനൗപചാരിക ഉറപ്പ് നേടാനും പാര്‍ട്ടിക്ക് കഴിഞ്ഞതായാണു വിവരം. തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ മമ്മൂട്ടിയെ മല്‍സരിപ്പിച്ചാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ കൂടി വോട്ടുകള്‍ നേടാമെന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്.

തരൂര്‍ തന്നെയാകും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രത്യേക നോമിനിയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ തരൂരിനെ കെ.പി.സി.സി, ഡി.സി.സി. നേതൃത്വങ്ങള്‍ മനസ്സില്ലാ മനസോടെയായിരുന്നു സ്വീകരിച്ചത്. ഒടുവില്‍ തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വയലാര്‍ രവിയെ ഹൈക്കമാന്‍ഡ് നിയോഗിക്കുകയും തരൂര്‍ തോറ്റാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ താക്കീതു ചെയ്യുകയും വേണ്ടിവന്നിരുന്നു.

ഇത്തവണയും തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് ഉള്ളുകൊണ്ട് തൃപ്തിയില്ലാത്ത നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമുമുണ്ടെന്നാണ് കോണ്‍ഗ്രസിനകത്തു നിന്നുള്ള സൂചനകള്‍. അത് മുതലെടുക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടെങ്കില്‍ തിരുവനന്തപരപുരം തിരിച്ചുപിടിക്കാം എന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഇടതുമുന്നണിയില്‍ സിപിഐയുടെ സീറ്റാണ് തിരുവനന്തപുരം. മമ്മൂട്ടിയെ ഇടതു സ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ സിപിഐ തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് മറ്റൊരു സീറ്റ് കൊടുത്ത് തിരുവനന്തപുരം സിപിഎം ഏറ്റെടുക്കുമെന്നും അറിയുന്നു.
mammootty

സി.പി.എം. ചാനലായ കൈരളിയുടെ ചെയര്‍മാനായി തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന മമ്മൂട്ടി സി.പി.എം. സഹയാത്രികനാണ്. അത് തുറന്നുപറയുന്നതില്‍ അദ്ദേഹം മടി കാണിക്കാറുമില്ല. ഗുജറാത്തില്‍ ഡി.വൈ.എഫ്.ഐ. ഉണ്ടായിരുന്നെങ്കില്‍ അവിടെ വര്‍ഗീയ കൂട്ടക്കൊല ഉണ്ടാകുമായിരുന്നില്ല എന്ന് അവരുടെ സമ്മേളനത്തില്‍ മമ്മൂട്ടി പ്രസംഗിച്ചത് വിവാദമായിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടു പോകാന്‍ മമ്മൂട്ടി തയ്യാറായിരുന്നില്ല. ഇക്കാര്യത്തിലുള്‍പ്പെടെ മമ്മൂട്ടിക്ക് സി.പി.എം. നല്‍കിവരുന്ന ഉറച്ച പിന്തുണ പ്രശസ്തവുമാണ്.

മുമ്പും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മമ്മൂട്ടിക്കുമേല്‍ സമ്മര്‍ദമുണ്ടായിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍ ഇത്തവണ മല്‍സരിക്കാമെന്ന് അദ്ദേഹം പാതി സമ്മതിച്ചതോടെയാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ആ വിവരം ചോര്‍ന്ന് വാര്‍ത്തയായത്. അതിലെ അതൃപ്തി മൂലം മമ്മൂട്ടി ആ വാര്‍ത്ത നിഷേധിച്ചിരുന്നു. എന്നാല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെടുകയും അദ്ദേഹത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്‌തെന്നാണു സൂചന. ഔപപാരികമായി പ്രഖ്യാപിക്കും മുമ്പ് അത് പാര്‍ട്ടി ഫോറങ്ങളില്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കണം എന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത് പാര്‍ട്ടി സമ്മതിച്ചിട്ടുമുണ്ട്.

2009ല്‍ നിന്നു വ്യത്യസ്ഥമായി കേരളത്തില്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും വലിയ വിജയമാണ് സി.പി.എം. ഇത്തവണ പ്രതീക്ഷിക്കുന്നത്. 2004ല്‍ 18 സീറ്റുകളില്‍ വിജയിച്ച ഇടതുമുന്നണി 2009ല്‍ നാലു സീറ്റുകളില്‍ ഒതുങ്ങുകയായിരുന്നു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...