Saturday, 31 August 2013

മലയാളി ഹൗസില്‍ രാഹുല്‍​ഈശ്വര്‍ ജേതാവായത് എങ്ങനെ?


മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവുമധികം കോളിളക്കമുണ്ടാക്കിയ റിയാലിറ്റി ഷോയായിരുന്നു മലയാളി ഹൗസ്. 2013 മെയ് അഞ്ചിന് സൂര്യാ ടി വിയില്‍​സംപ്രേഷണം ആരംഭിച്ച മലയാളി ഹൗസ് ബിഗ് ബ്രദര്‍ എന്ന ആഗോള ശ്രദ്ധ നേടിയ റിയാലിറ്റി ഷോയുടെ ആദ്യ തെന്നിന്ത്യന്‍ പതിപ്പായിരുന്നു. വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമൊടുവില്‍ ഓഗസ്‌റ്റ് 30ന് മലയാളി ഹൗസിന്റെ ആദ്യ പതിപ്പിന് തിരശീല വീണപ്പോള്‍ ജേതാവായത് ശബരിമല തന്ത്രികുടുംബാംഗമായ രാഹുല്‍​ഈശ്വറും.

ഹൈദരാബാദിലെ ഒരു വീട്ടില്‍ 24 മണിക്കൂറും 30 ക്യാമറയ്ക്ക് മുന്നില്‍ 16 പേരാണ് മലയാളി ഹൗസില്‍ മത്സരിച്ചത്. നാലുമാസം നീണ്ട മത്സരത്തില്‍ രാഹുല്‍​ഈശ്വര്‍ പിന്നിലാക്കിയത് കേരളത്തിലെ വിവിധ മേഖലകളില്‍ പ്രശസ്‌തരായ സിന്ധു ജോയി, ചിത്ര അയ്യര്‍, ഹരിശങ്കര്‍ കലവൂര്‍, ഷെറിന്‍ വര്‍ഗീസ്, ജി എസ് പ്രദീപ്, ജോസന്‍ ജോസഫ്, ഡാലു കൃഷ്‌ണദാസ്, നീന കുറുപ്പ്, സ്‌നേഹ നമ്പ്യാര്‍, ബിന്ദു വരാപ്പുഴ, റോസിന്‍ ജോളി, നാരായണന്‍കുട്ടി, സന്തോഷ് പണ്ഡിറ്റ്, സന്ദീപ് മേനോന്‍, സാഷ, അക്ഷിത, തിങ്കള്‍ ബാല്‍​എന്നിവരെയായിരുന്നു.

ഇതിനിടെ റിധി ബറുവ, ശ്രീകണ്ഠന്‍ നായര്‍, കവിയൂര്‍ പൊന്നമ്മ, കാതല്‍ സന്ധ്യ തുടങ്ങിയവര്‍ അതിഥികളായും മലയാളി ഹൗസിലെത്തി. ഇതിനിടെ, സംസ്‌കാരത്തിനും സദാചാരത്തിനും നിരക്കാത്ത പരിപാടിയെന്ന ആക്ഷേപവും വിമര്‍ശനവും മലയാളി ഹൗസിനെതിരെ വ്യാപകമായി.

നാലുതവണ പുറത്താക്കല്‍ ഭീഷണി നേരിട്ട ശേഷമായിരുന്നു രാഹുല്‍​ഈശ്വര്‍ മലയാളി ഹൗസില്‍ ജേതാവായത്. എങ്ങനെ രാഹുല്‍​ഈശ്വറിന് ഈ മത്സരത്തില്‍ ജേതാവാകാന്‍ കഴിഞ്ഞു?. ശരാശരി മലയാളിയുടെ പൊതുസ്വഭാവമായ കുശുമ്പും കുന്നായ്‌മയും കൂട്ടിപ്പറച്ചിലും ഒക്കെത്തന്നെയായിരുന്നു മലയാളി ഹൗസിലും അരങ്ങറിയത്. ഇതിലൊക്കെ രാഹുല്‍​മുന്നിട്ടുനില്‍ക്കുകയും ചെയ്‌തു.

മലയാളി ഹൗസിലെ ഏറ്റവും വലിയ കാപട്യക്കാരന്‍​എന്നാണ് മത്സരത്തിനിടെ നീന കുറുപ്പ് രാഹുല്‍ ഈശ്വറിനെ വിശേഷിപ്പിച്ചത്. ഇത് തന്നെയായിരുന്നു രാഹുലിന്റെ വിജയരഹസ്യവും. അവസരത്തിനൊത്ത് നിലപാടുകളുടെക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്താണ് രാഹുല്‍ മുന്നേറിയത്. സോജന്‍​ജോസഫ് ഉള്‍പ്പടെയുളളവര്‍ മത്സരത്തിനിടെ ഇത് വ്യക്തമാക്കിയിരുന്നുവെങ്കിലും രാഹുലിനെ പിന്നിലാക്കാന്‍​ആര്‍ക്കുമായില്ല.

റോസിന്‍ ജോളിയുമായി രാഹുല്‍ പ്രണയത്തിലാണെന്ന തരത്തില്‍വരെ എത്തിയിരുന്നു കാര്യങ്ങള്‍. ഇടക്കാലത്ത് രാഹുലിനെ ഒറ്റയ്‌ക്ക് കാണാന്‍ കിട്ടാത്ത സ്ഥിതി ആയിരുന്നു. റോസിന്‍​എവിടെയുണ്ടോ അവിടെ രാഹുലുമുണ്ട് എന്നതായിരുന്നു അവസ്ഥ. മത്സരം അന്ത്യഘട്ടത്തിലേക്ക് എത്തിയപ്പോള്‍ റോസിന്‍ രാഹുലില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു.

മലയാളി ഹൗസില്‍ രാഹുലും റോസിനും ഇങ്ങനെ തുടര്‍ന്നാല്‍​അവര്‍ക്ക് കേരളത്തിലൂടെ ഇറങ്ങി നടക്കാനാവുമോ എന്ന ചോദ്യമുയര്‍ന്നത് സഹതാരങ്ങളില്‍ നിന്ന് തന്നെയായിരുന്നു. കാരണം രാഹുലും റോസിനും അത്രത്തോളം അടുത്തുവെന്നായിരുന്നു സഹമത്സരാര്‍ഥികള്‍ പറയാതെ പറഞ്ഞത്.

മത്സരം പാതിവഴി പിന്നിട്ടപ്പോള്‍ ആദ്യഘട്ടങ്ങളില്‍ പുറത്തായവര്‍ അതിഥികളായ മലയാളി ഹൗസില്‍ തിരിച്ചെത്തിയിരുന്നു. ഇങ്ങനെ തിരിച്ചെത്തിയവരും പുറത്താക്കപ്പെട്ടവരുമെല്ലാം ഏറ്റവുമധികം വിമര്‍ശിച്ചത് രാഹുലിനെ ആയിരുന്നു. നിലനില്‍പിനായി എന്തുകളിയും കളിക്കുന്നവന്‍​എന്നതായിരുന്നു പ്രധാന ആരോപണം. പുറത്തുപോയി വരുന്നവരെല്ലാം രാഹുലിനെതിരെ തിരിയുന്നതായിരുന്നു ഒരു ദിവസം മലയാളി ഹൗസിലെ രഹസ്യ ചര്‍ച്ച.

ഇത്തരമൊരു ചര്‍ച്ചയിലാണ് രാഹുലാണ് മലയാളി ഹൗസിലെ ഏറ്റവും വലിയ കാപട്യക്കാരനെന്ന് നീനാ കുറുപ്പ് പറഞ്ഞത്. മാത്രമല്ല, പുറത്തുപോയി വരുന്നവരെല്ലാം രാഹുലിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന കാര്യവും അവര്‍ കണ്ടെത്തി. മലയാളി ഹൗസിന് പുറത്തിറങ്ങിയപ്പോള്‍ സത്യാവസ്ഥ മനസ്സിലാക്കിയതിന്റെ ഫലവുമായിരിക്കാം. മത്സരം അവസാനിക്കും മുന്‍പേ എപ്പോഴും കൂടെ ഉണ്ടായിരുന്ന റോസിനും ഇത് മനസ്സിലാക്കിയിരുന്നു എന്നുവേണം കരുതാന്‍.

രാഹുലിനെ തനിക്ക് ഇഷ്ടമാണെങ്കിലും പഴയപോലുളള അടുപ്പമില്ലെന്നാണ് റോസിന്‍ പറഞ്ഞത്. രാഹുലിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ട്. പ്രതീക്ഷിച്ച ആളുകള്‍ പ്രതീക്ഷിക്കാത്ത തരത്തിലാണ് എന്നോട് പെരുമാറുന്നത്. മറ്റുളളവരെ താന്‍ മനസ്സിലാക്കിയത് ശരിയായിരുന്നില്ല. രാഹുലുമായി പഴയ അടുപ്പം പുലര്‍ത്താന്‍ കഴിയില്ല- റോസിന്‍ പറഞ്ഞു.

രാഹുലുമായി അകലാനുളള കാര്യം മലയാളി ഹൗസില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു റോസിന്റെ നിലപാട്. മലയാളി ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇക്കാര്യം വ്യക്തമാക്കാമെന്നും റോസിന്‍ പറയുന്നു. രാഹുലിന് കാര്യമായ മാറ്റം സംഭവിച്ചു എന്നുമാത്രമേ റോസില്‍ ഇക്കാര്യത്തില്‍ സഹമത്സരാര്‍ഥികളോട് പറഞ്ഞുളളൂ.

ചുരുക്കത്തില്‍ വിജയിക്കാനായി രാഹുല്‍ എല്ലാ തന്ത്രങ്ങളും പയറ്റി. അത് ഫലം കാണുകയും ചെയ്‌തു. അതോടെ കുശാഗ്രബുദ്ധിക്കാരനായ ജി എസ് പ്രദീപിന്പോലും പത്തിമടക്കി പിന്‍മാറേണ്ടി വന്നു. ഇത്തരം റിയാലിറ്റി ഷോയില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ്കാണിച്ചാലെ ഒന്നാമനാവാന്‍ കഴിയൂ എന്നത് എല്ലാവര്‍ക്കുമറിയാം. രാഹുല്‍​അത് നന്നായി ചെയ്‌തു. അത് ഓഗസ്‌റ്റ് 30ന് വ്യക്തമാവുകയും ചെയ്തു.

മലയാളി ഹൗസിലെ മിക്ക മത്സരാര്‍ഥികള്‍ക്കും കേരളത്തിലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അതുവരെ ഉണ്ടായിരുന്ന ഇമേജ് തകര്‍ന്നുവീഴുന്നതിനും​ഇടയായി എന്നത് വസ്‌തുതയാണ്. രാഹുലും ജി എസ് പ്രദീപുമാണ് ഇങ്ങനെ തകര്‍ന്നുവീണ പ്രധാന വ്യക്തിത്വങ്ങള്‍. അതുവരെ ഉണ്ടായിരുന്ന രാഹുല്‍​ഈശ്വറിന്റെ ഇമേജിന് കോട്ടംതട്ടിയെന്ന് രാഹുലിന്റെ ഭാര്യ ദീപ തന്നെ വ്യക്തമാക്കിയിരുന്നു. എന്തായാലും മത്സരത്തിനിടെ പുറത്താക്കപ്പെട്ടെങ്കിലും മത്സരത്തിലും ജീവിതത്തിലും താന്‍ , താന്‍ തന്നെയാണെന്ന് സന്തോഷ് പണ്ഡിറ്റ് തെളിയിച്ചുവെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. അത്തരത്തില്‍ നോക്കിയാല്‍ മലയാളി ഹൗസില്‍ നേട്ടമുണ്ടാക്കിയത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...