Friday, 9 August 2013

സലിം രാജിന്റെ ഫോണില്‍ സോളാര്‍ ബോംബ്, ഹാലിളകി സര്‍ക്കാര്‍


Salim Raj

വെറുമൊരു കോണ്‍സ്റ്റബിളിനെ രക്ഷിക്കാന്‍ എ.ജി നേരിട്ട് ഹൈക്കോടതിയില്‍ പോയതെന്തിന്?

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജിന്റെ ടെലിഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ ധൃതിപിടിച്ച് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയത് സലിമിന്റെ ഫോണില്‍ ഒരുപാട് ബോംബുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നതിനാലാണെന്നു സൂചന.

പ്രതിസ്ഥാനത്തു നില്‍ക്കുന്നയാളും കേവലം ഒരു കോണ്‍സ്റ്റബിളുമായ സലിം രാജിനെ രക്ഷിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായത് നിയമവൃത്തങ്ങളെ അമ്പരപ്പിച്ചു. എന്തായാലും എജിയെ ഇറക്കി നടത്തിയ കളിയില്‍ തത്കാലം സര്‍ക്കാര്‍ വിജയിച്ചു. ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ അനുവദിച്ച് സലിം രാജിന്റെ ഫോണിനെ തത്കാലം വിശ്രമത്തിനു വിട്ടിട്ടുണ്ട്.
തിരുവനന്തപുരം കടകംപള്ളി  വില്ലേജില്‍  44.5 ഏക്കര്‍ ഭൂമി വ്യാജ രേഖ ചമച്ചും വ്യാജ തണ്ടപ്പേര്‍ ഉണ്ടാക്കിയും  തട്ടിയെടുക്കാന്‍ സലിം രാജും അടുത്ത ബന്ധു അബ്ദുള്‍ മജീദും ചേര്‍ന്ന് ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തിയെന്നും പരാതി ഉണ്ടായിരുന്നു. ഈ കേസിലാണ് സലിം രാജിന്റെ മൊബൈല്‍ ഫോണും അതിന്റെ വോയിസ് റെക്കോഡും റവന്യു വകുപ്പില്‍ നിന്ന് തണ്ടപ്പേര്‍ രജിസ്റ്ററും പിടിച്ചെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്
തണ്ടപ്പേര്‍ രജിസ്റ്റര്‍ പിടിച്ചെടുക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. പക്ഷേ, 2012 ജൂലായ് മുതലുള്ള സലിം രാജിന്റെ ടെലിഫോണ്‍ സംഭാഷണങ്ങളും രേഖകളും പിടിച്ചെടുക്കണമെന്ന ഹര്‍ജിക്കാരന്റെ രണ്ടാം വാദം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചപ്പോഴാണ് സര്‍ക്കാരിന് ഹാലിളകിയതും ഡിവിഷന്‍ ബെഞ്ചിനു മുന്നിലേക്ക് പാഞ്ഞതും.

2012 ജൂലായ് മുതലുള്ള സലിം രാജിന്റെ ടെലിഫോണ്‍ സംഭാഷണങ്ങളും രേഖകളും പിടിച്ചെടുത്ത് കോടതിക്കു മുന്നിലെത്തിച്ചാല്‍ സോളാര്‍ തട്ടിപ്പ് കേസില്‍ സലിം രാജിനു മാത്രമല്ല, മറ്റു പല ഉന്നതര്‍ക്കുമുള്ള പങ്ക് പുറത്തുവരുമെന്ന് ഉറപ്പാണ്. ഏതു വിധത്തിലും അതൊഴിവാക്കേണ്ടത് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ആവശ്യമായിരുന്നു.
അതുപോലെ തന്നെ, കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സിംഗിള്‍ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം തേടിയതല്ലാതെ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നില്ല. ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത സര്‍ക്കാര്‍ , സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ല. ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവില്‍ മാത്രമാണ് എതിര്‍പ്പ്.

ഇതേസമയം, ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിധിയില്‍ അവ്യക്തത ഉള്ളതിനാലാണ് സലിം രാജിനെതിരായ കേസില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതെന്നാണ് അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിക്കുന്നത്. ഫോണ്‍ സേവന ദാതാവില്‍ നിന്നു വോയിസ് റെക്കോഡ് ഹാജരാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

സേവന  ദാതാവ് കേസില്‍ കക്ഷി അല്ല. കോടതി ഉത്തരവ് പാലിക്കാന്‍ പൊലീസിന് നിയമപരവും സാങ്കേതികവുമായുള്ള തടസ്‌സമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും തിരുവഞ്ചൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
എന്നാല്‍, സേവന ദാതാവ് കേസില്‍ കക്ഷിയല്ലെന്നത് സാങ്കേതിക കാര്യം മാത്രമാണെന്നും ഇതാണ് നിലപാടെങ്കില്‍ നാളെ ഒരു തീവ്രവാദി ഫോണ്‍ വഴി ഇടപാടുകള്‍ നടത്തിയത് വെളിച്ചത്തു വന്നാല്‍ ഫോണ്‍ സേവന ദാതാവ് കേസില്‍ കക്ഷിയല്ലാത്തത്തിനാല്‍ വിവരങ്ങള്‍ അവരില്‍ നിന്ന് ചോദിച്ചറിയാനാവില്ലെന്നും സര്‍ക്കാരിന് പറയേണ്ടി വരില്ലേയെന്ന് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

തത്കാലം സര്‍ക്കാര്‍ തടിതപ്പിയെങ്കിലും ഈ വിഷയം സജീവമായി ഏറ്റെടുക്കാന്‍ പ്രതിപക്ഷത്ത് ആലോചന ആരംഭിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ രാപകല്‍ സമരം പൊളിഞ്ഞുവെന്ന് ഭരണപക്ഷം പ്രചരിപ്പിക്കുന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയാണ് പ്രതിപക്ഷത്ത് ഇത്തരമൊരു നീക്കമാരംഭിച്ചത്

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...