ഇടതുമുന്നണി തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം നേരിടാന്‍ കേന്ദ്രസേന വണ്ടിറങ്ങിയതോടെ തലസ്ഥാനം യുദ്ധസമാനമായ സ്ഥിതിയിലേക്ക് മാറുകയാണ്.
ഇതിനിടെ, സമരക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യാനായി ജഗതിയില്‍ കെട്ടിയ പാചകപ്പുര പൊളിക്കാന്‍ പൊലീസ് ഉത്തരവിട്ടിരിക്കുകയാണ്.
സംസ്ഥാന പൊലീസിനോടും സര്‍വ സജ്ജമായിരിക്കാന്‍ ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നൂറുകണക്കിന് ദീര്‍ഘദൂര സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി വെട്ടിച്ചുരുക്കി. തലസ്ഥാന നഗരത്തിലെ ഹോട്ടലുകളും പൊലീസ് നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം രണ്ടായിരത്തോളം കേന്ദ്ര സേനാംഗങ്ങളാണ് തലസ്ഥാനത്ത് എത്തുന്നത്. 135 പേരടങ്ങുന്ന ആദ്യ സംഘം ഇന്നു പുലര്‍ച്ചെ എത്തിച്ചേര്‍ന്നു. ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ സംഘമാണ് മധുരയില്‍ നിന്ന് എത്തിച്ചേര്‍ന്നത്.
സി.ആര്‍.പി.എഫിന്റെയും സി.ഐ.എസ്.എഫിന്റെയും അടുത്ത സംഘങ്ങള്‍ ഉച്ചയോടെ എത്തും. ഇന്നും നാളെയുമായി മറ്റ് കേന്ദ്ര സേനാംഗങളും എത്തുന്നുണ്ട്.
കേന്ദ്ര സേനാംഗങ്ങള്‍ക്ക് താമസിക്കാനായി യൂണിവേഴ്‌സിറ്റി, സംസ്‌കൃത, ഫൈന്‍ ആര്‍ട്ട്‌സ് കോളേജുകള്‍ സുരക്ഷാ സൈനികര്‍ക്ക് താമസമൊരുക്കാനായി പിടിച്ചെടുത്തു. ഓരോ കമ്പനി കേന്ദ്ര സേനയെയും ഒരു ഡോക്ടറും കുശിനിക്കാരുമൊക്കെ അനുഗമിക്കുണ്ട്. തിരുവനന്തപുരം, കൊല്ലം,കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി കേന്ദ്ര സേനയെ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ഇതില്‍ മാറ്റങ്ങളുണ്ടാകാം.
സമരം നേരിടാനുള്ള ഒരുക്കങ്ങള്‍
ഹോട്ടലുകള്‍ പൊലീസ് നിയന്ത്രണത്തിലാക്കി. തങ്ങളുടെ നിര്‍ദ്ദേശമില്ലാതെ ആരെയും പാര്‍പ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള നോട്ടീസ് പൊലീസ് തലസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് നല്‍കി.
മുഖ്യമന്ത്രിക്കും മന്ത്രിമാരും സുരക്ഷ ശക്തമാക്കി.
തലസ്ഥാന ജില്ലയുടെ അതിര്‍ത്തികളില്‍ ഇന്നലെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. അയല്‍ ജില്ലകളില്‍ നിന്ന് വാഹനങ്ങളില്‍ സമരക്കാര്‍ വ്യാപകമായി എത്തുന്നത് തടയാനാണിത്.
സകുടുംബമായി തമിഴ്‌നാട്ടിലും മറ്റും പോയി മടങ്ങിയവരെ അതിര്‍ത്തിയില്‍ തടഞ്ഞുനിറുത്തി ചോദ്യംചെയ്തത് തര്‍ക്കത്തിനിടയാക്കി.
പൊലീസുകാര്‍ക്ക് അവധി അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. വനിതാ പൊലീസുകാരടക്കമുള്ളവര്‍ ഒരാഴ്ചത്തെ കരുതലോടെ വേണം തിങ്കളാഴ്ച ജോലിക്ക് എത്തേണ്ടതെന്നാണ് നിര്‍ദ്ദേശം.
തലസ്ഥാന ജില്ലയിലേക്കുള്ള 30 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകളും റദ്ദാക്കി.
പ്രക്ഷോഭകര്‍ ബുക്കു ചെയ്തിരുന്ന പല സ്വകാര്യ വാഹനങ്ങളുടെയും പെര്‍മിറ്റ് താത്ക്കാലികമായി റദ്ദാക്കി.
ഇന്നു രാത്രി മുതല്‍ സെക്രട്ടേറിയേറ്റിലും പരിസരത്തും പൊലീസ് നിരീക്ഷണം.
സമരക്കാരുടെ തന്ത്രങ്ങള്‍
സെക്രട്ടേറിയേറ്റിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കും.
കന്റോണ്‍മെന്റ് ഗേറ്റ് തടയാന്‍ പാടില്ലെന്ന കോടതി നിര്‍ദ്ദേശം വിഗണിച്ച് ഇവിടെ 25,000 സമരക്കാരെ ഇറക്കും.
സെക്രട്ടേറിയേറ്റിലേക്കു കടക്കാനുള്ള പതിമൂന്നു മാര്‍ഗ്ഗങ്ങളും സമരക്കാര്‍ ഉപരോധിക്കും. ആകാശമാര്‍ഗ്ഗമല്ലാതെ ഒരു ഈച്ചയെപ്പോലും ഇതുവഴി കടത്തിവിടില്ല.
സമരക്കാരില്‍ എണ്‍പതിനായിരം പേര്‍ സി.പി.എമ്മുകാരായിരിക്കും. ബാക്കി ഇരുപതിനായിരം ഇടതു മുന്നണി മുന്നണി ഘടകകക്ഷികളില്‍ പെട്ടവര്‍.
തിരുവനന്തപുരം ജില്ലയില്‍ നിന്നു ഒരു ബ്രാഞ്ച് കമ്മിറ്റിയെ പ്രതിനിധാനം ചെയ്ത് എട്ടു പേര്‍ ഒരേസമയം ഉപരോധ സമരത്തില്‍ പങ്കെടുക്കും. സമീപ ജില്ലയായ കൊല്ലത്തു നിന്ന് അഞ്ചു പേരാണ് ഒരു ബ്രാഞ്ചിന്റെ വകയായി എത്തുന്നത്. പത്തനംതിട്ട മുതല്‍ വയനാടു വരെയുള്ള ജില്ലകളിലെ ഒരോ ബ്രാഞ്ചില്‍ നിന്നും ഈരണ്ടു പേര്‍ വരുന്നുണ്ട്. ഇവര്‍ ഒരാഴ്ച ഉപരോധത്തില്‍ പങ്കെടുക്കും. ഈ സംഘം മടങ്ങിയാല്‍ അടുത്ത രണ്ടു പേര്‍ മറ്റു ജില്ലകളിലേയും അഞ്ചു പേര്‍ കൊല്ലം ജില്ലയിലേയും എട്ടു പേര്‍ തിരുവനന്തപുരത്തേയും ഒരോ ബ്രാഞ്ചുകളില്‍ നിന്നെത്തി ദൗത്യം ഏറ്റെടുക്കും.
സമരഭടന്മാര്‍ക്ക് ഭക്ഷണം തലസ്ഥാനത്ത് 18 ഊട്ടുപുരകളില്‍ തയ്യാറാവും. ഓരോ ബ്രാഞ്ചും ഒരു ചാക്ക് അരിയും നൂറ് നാളികേരവും ഇതിലേക്ക് നല്‍കുന്നുണ്ട്. ഇതുകൂടാതെ കാര്‍ഷിക ഉല്പന്നങ്ങളായ ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയവ സ്വീകരിക്കും.
No comments:
Post a Comment