പതിനഞ്ചുമാസത്തെ ചികിത്സയ്ക്കുശേഷമാണ് അനില്‍ എഴുന്നേറ്റുനടക്കാന്‍ തുടങ്ങിയത്. നടന്‍ ജഗതി ശ്രീകുമാറിനൊപ്പം ഗുരുതരമായി പരുക്കേറ്റിട്ടും, സര്‍ക്കാരും സിനിമാസംഘടനകളും തിരിഞ്ഞുനോക്കാതെ കിടന്ന കിടപ്പില്‍ ഏഴുമാസം. ബാക്കി എട്ടുമാസം വീല്‍ചെയറില്‍. എന്നിട്ടും ജഗതിയുടെ ബന്ധുക്കള്‍ അനിലിനെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുത്തു. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് രണ്ടാംഭാര്യയുടെയും മകളുടെയും പരാതി. അപകടത്തിന്റെ വേദനയേക്കാളും അനിലിനെ മുറിവേല്‍പ്പിച്ചത് ഇവരായിരുന്നു. രണ്ടരവര്‍ഷക്കാലം ജഗതിയുടെ നിഴല്‍ പോലെ നടന്നയാളാണ് അനില്‍.
''ജഗതിച്ചേട്ടനെക്കൊണ്ടു മാത്രം മാസം നാല്‍പതിനായിരം രൂപ വരുമാനമുണ്ടായിരുന്നു എനിക്ക്. എന്നിട്ടും ഞാനെന്തിന് അദ്ദേഹത്തെ അപായപ്പെടുത്തണം?''
അനില്‍ ചോദിക്കുന്നു. സിനിമാലൊക്കേഷനുകളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അനില്‍ ഒന്നേകാല്‍ വര്‍ഷത്തിനുശേഷം വീണ്ടും സിനിമയില്‍ തിരിച്ചുകയറുകയാണ്. 'റെഡ്' എന്ന സിനിമയുടെ ലൊക്കേഷനിലിരുന്ന് അനില്‍ പെരുമ്പാവൂര്‍ അപകട ദിവസത്തെ യഥാര്‍ഥസംഭവം തുറന്നുപറയുന്നു.
തളിപ്പറമ്പിലെ കാര്‍ണിവല്‍ പ്രസംഗം
2012 മാര്‍ച്ച് ഒന്‍പതിനു രാവിലെയാണ് ജഗതിച്ചേട്ടന്‍ എന്നെ വിളിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായി എപ്പോള്‍ എറണാകുളത്തെത്തിയാലും ആദ്യം വിളിക്കുന്നത് എന്നെയാണ്. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനുകളിലേക്കും ദൂരം കൂടിയ ഇടങ്ങളിലേക്കും പോകണമെങ്കില്‍ ഞാന്‍ തന്നെ കൂട്ടു വേണം.
''ഞാനിവിടെ ഹോട്ടല്‍ വൈറ്റ്‌ഫോര്‍ട്ടിലുണ്ട്. രാവിലെ ഒന്‍പതു മണിക്ക് നീ വരണം. നമുക്ക് തളിപ്പറമ്പ് വരെ പോകണം.''
കൃത്യസമയത്തുതന്നെ വൈറ്റ്‌ഫോര്‍ട്ടില്‍ നിന്നും അദ്ദേഹം ഇന്നോവയില്‍ കയറി. കോഴിക്കോട് മഹാറാണി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാമെന്ന് കയറുമ്പോള്‍ത്തന്നെ പറഞ്ഞിരുന്നു. ഒരു മണിക്ക് മഹാറാണിയിലെത്തി. ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് കുറെ നഴ്‌സുമാര്‍ ചുറ്റും കൂടിയത്. നഴ്‌സുമാരുടെ സമരത്തിന്റെ മുന്നോടിയായുള്ള കണ്‍വന്‍ഷന്‍ അവിടെയായിരുന്നു. അതിനു പങ്കെടുത്തവരാണ് ഇഷ്ടനടനെ കണ്ടപ്പോള്‍ ചുറ്റും കൂടിയത്. എല്ലാവരോടും ചിരിച്ചുകൊണ്ട് കുശലം പറഞ്ഞു.
''നിങ്ങളുടെ സഹായം എനിക്കു വേണ്ടിവരും.''
എന്നു പറഞ്ഞാണ് അന്നുച്ചയ്ക്കു പിരിഞ്ഞത്. പറഞ്ഞതുപോലെ തന്നെയാണ് പിറ്റേ ദിവസം സംഭവിച്ചതും. സംവിധായകന്‍ രഞ്ജിത്തും ശങ്കര്‍ രാമകൃഷ്ണനും ഹോട്ടലിലുണ്ടെന്നറിഞ്ഞപ്പോള്‍ ആ മുറിയിലേക്കു കയറി. അപ്രതീക്ഷിതമായി ജഗതിച്ചേട്ടനെ കണ്ടപ്പോള്‍ അവര്‍ക്കെല്ലാം അദ്ഭുതം. 'സ്പിരിറ്റെ'ന്ന സിനിമയുടെ ചര്‍ച്ച നടക്കുകയായിരുന്നു അവിടെ.
''മുഖത്ത് തേജസ് കൂടിയിട്ടുണ്ടല്ലോ.''
രഞ്ജിത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.
''അത് ലൈഫ് സ്‌റ്റൈല്‍ കൊണ്ടായിരിക്കും.''
കണ്ണിറുക്കിക്കൊണ്ടുള്ള ജഗതിച്ചേട്ടന്റെ മറുപടി. ശങ്കര്‍ രാമകൃഷ്ണനാണ് മോഹന്‍ലാലിനൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍, ശങ്കെറ ചേര്‍ത്തുനിര്‍ത്തി അഭിനന്ദിച്ച ശേഷമാണ് അവിടംവിട്ടത്.
തളിപ്പറമ്പിലെത്തുമ്പോള്‍ വൈകിട്ട് അഞ്ചരമണി. മൈതാനം നിറയെ പതിനായിരക്കണക്കിന് ആളുകളാണ് ജഗതിച്ചേട്ടനെ കാത്തുനില്‍ക്കുന്നത്. കൃത്യസമയത്തുതന്നെ അദ്ദേഹം സ്‌റ്റേജിലേക്കു കയറി. സദസിളകിയപ്പോള്‍ അവര്‍ക്കുനേരെ കൈവീശിക്കാണിച്ചു. പത്തു ദിവസത്തെ കാര്‍ണിവലാണ് അവിടെ നടക്കുന്നത്. നിലവിളക്കു കൊളുത്തിയതിനു ശേഷം അദ്ദേഹം പതുക്കെ വേദിയില്‍ നിന്നിറങ്ങി എന്റടുത്തേക്കുവന്നു.
''എനിക്കൊന്നു മൂത്രമൊഴിക്കണം.''
അപ്പോഴേക്കും സംഘാടകര്‍ പടപോലെ കാറിനു പുറത്തെത്തി. ചേട്ടന്‍ ഒന്നും പറയാതെ സ്‌റ്റേജില്‍ നിന്നിറങ്ങിയപ്പോള്‍ അവരാകെ പരിഭ്രമിച്ചിരിക്കുകയായിരുന്നു. അവരോടു കാര്യം പറഞ്ഞ് തൊട്ടടുത്ത സ്ഥലത്തു പോയി മൂത്രമൊഴിച്ച ശേഷം അഞ്ചു മിനുട്ടിനകം തിരികെയെത്തി. ജഗതിച്ചേട്ടന്‍ സ്‌റ്റേജില്‍ നിന്നിറങ്ങിയതോടെ ആളുകളും ഒഴിഞ്ഞു. എന്നാല്‍ ഇന്നോവ തിരിച്ചുവന്നപ്പോള്‍ വീണ്ടും മൈതാനം നിറഞ്ഞു. മൈക്കിനടുത്തെത്തി ജനത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. അന്ന് നല്ലൊരു പ്രസംഗമാണ് കാഴ്ചവച്ചത്. ഇത്രയും ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുമ്പോള്‍ നല്ലൊരു മൂത്രപ്പുരയെങ്കിലും വേണമെന്ന വിമര്‍ശനത്തോടെയായിരുന്നു പ്രസംഗം. ഉദ്ഘാടനം കഴിഞ്ഞിറങ്ങുമ്പോള്‍ സംഘാടകരുടെ അനൗണ്‍സ്‌മെന്റ്.
''ഈ പരിപാടിക്കുവേണ്ടി ജഗതി ശ്രീകുമാറിനു നല്‍കുന്ന പണം അദ്ദേഹം ഇവിടത്തെ രണ്ട് അനാഥാലയങ്ങള്‍ക്കു വേണ്ടി സംഭാവന ചെയ്തിരിക്കുകയാണ്.''
ഏത് ഉദ്ഘാടനച്ചടങ്ങിനു പോയാലൂം ജഗതിച്ചേട്ടന്‍ പണം വാങ്ങാറില്ല. പകരം ആ പണം അവിടുത്തെ അനാഥാലയത്തിന്റെ പേരില്‍ ചെക്കെഴുതിക്കും. പക്ഷേ അതാരോടും പറയാറില്ല. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്നാണ് അദ്ദേഹത്തിന്റെ പ്രമാണം. തളിപ്പറമ്പിലെ കാര്‍ണിവലിന്റെ സംഘാടകര്‍ക്ക് കണക്ക് ജനങ്ങള്‍ക്കു മുമ്പില്‍ പറയേണ്ടതിനാലാണ് ഇക്കാര്യം അനൗണ്‍സ് ചെയ്തത്. ഉദ്ഘാടനച്ചടങ്ങിനു പോവുമ്പോള്‍ എന്നോടു പറയാറുണ്ട്.
''ഞാന്‍ പണം വാങ്ങുന്നില്ല. അനില്‍ വണ്ടിയുടെ വാടക മേടിച്ചോളൂ.''
അങ്ങിനെയാണ് പതിവും. രാത്രി തന്നെ തളിപ്പറമ്പില്‍ നിന്നു തിരിച്ചു. എറണാകുളത്തെത്തുമ്പോള്‍ പുലര്‍ച്ചെ അഞ്ചുമണി. ആ ഉദ്ഘാടനത്തിനു വേണ്ടി മാത്രമാണ് അദ്ദേഹം എറണാകുളത്തു നിന്നും ഇത്രയും കഷ്ടപ്പെട്ടു പോയത്.
''തല്‍ക്കാലം ഇവിടെക്കിടന്ന് ഉറങ്ങിക്കോളൂ. രാവിലെ പോയാല്‍ മതി.''
അദ്ദേഹം പറഞ്ഞതുപോലെ അനുസരിച്ചു. രാവിലെ ഏഴുമണിക്കുതന്നെ അദ്ദേഹം ഡബ്ബിംഗിനു പോകാന്‍ റെഡിയായി.
''അനില്‍ വീട്ടിലേക്കു പൊയ്‌ക്കോളൂ. രാത്രി ആതിരപ്പള്ളിയിലെ ലൊക്കേഷനില്‍ എത്തിയാല്‍ മതി.''
ഞാന്‍ പെരുമ്പാവൂരിലേക്കു പോയി. വീട്ടിലെത്തി വൈകുന്നേരം വരെ കിടന്നുറങ്ങി. സന്ധ്യ കഴിഞ്ഞപ്പോള്‍ ആതിരപ്പള്ളിയിലേക്കു തിരിച്ചു. അവിടെയാണ് എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്റെ' ഷൂട്ടിംഗ്. ചേട്ടന്റെ പോര്‍ഷന്‍ അന്നു തീരുകയാണ്. പിറ്റേ ദിവസം ലെനിന്‍ രാജേന്ദ്രന്റെ 'ഇടവപ്പാതി'യുടെ സെറ്റിലെത്തണം. കുടകിലാണത്. രാത്രി പോയാല്‍ മാത്രമേ പുലര്‍ച്ചെ കുടകിലെത്തുകയുള്ളൂ.
മറക്കാനാവാതെ മാര്‍ച്ച് പത്ത്
അര്‍ധരാത്രി ഒരു മണിക്കാണ് ജഗതിച്ചേട്ടന്‍ കാറില്‍ കയറിയിരുന്നത്. എന്റെ തൊട്ടടുത്ത സീറ്റ് നിവര്‍ത്തിവച്ച് അതില്‍ തലയണ വച്ചു കിടന്നു. രാത്രി യാത്രയില്‍ അദ്ദേഹത്തിന്റെ ശീലമതാണ്. മിക്കപ്പോഴും പകല്‍ ഷൂട്ടിംഗുള്ളപ്പോള്‍
രാത്രിയായിരിക്കും യാത്ര. അദ്ദേഹത്തിനുവേണ്ടി ഞാന്‍ തലയണ കരുതും. പുറപ്പെടുന്നതിനു മുമ്പ് എന്നോടു പറയും.
''അനിലിന് എന്തെങ്കിലും കഴിക്കണമെന്നു തോന്നുമ്പോള്‍ കഴിച്ചോളണം. എന്നെ വിളിക്കേണ്ടതില്ല.''
വളാഞ്ചേരിയില്‍ ഒരു തട്ടുകടയ്ക്കരികില്‍ കാര്‍ നിര്‍ത്തി. നല്ല ഉറക്കത്തിലായതിനാല്‍ വിളിച്ചില്ല. ചായ കുടിച്ചതിനുശേഷമാണ് പുറപ്പെട്ടത്. പുലര്‍ച്ചെ അഞ്ചര മണിയായിക്കാണും. കാര്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് തേഞ്ഞിപ്പലം പാണമ്പ്ര വളവിലെത്തിയപ്പോള്‍ പെട്ടെന്ന് ഒരു ശബ്ദം.
''എന്താ ചേട്ടാ.''
എന്നു പറഞ്ഞുകൊണ്ട് ഒന്നു തിരിഞ്ഞുനോക്കിയതാണ്. ഞൊടിയിടയില്‍ എല്ലാം സംഭവിച്ചുകഴിഞ്ഞു. കാര്‍ ഡിവൈഡറില്‍ ഇടിച്ചുനിന്നു. മൊത്തം പുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു മനസിലായില്ല.
''എന്നെയൊന്ന് എഴുന്നേറ്റ് ഇരുത്തെടാ.''
ജഗതിച്ചേട്ടന്‍ പറയുന്നതു കേള്‍ക്കാം. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അസ്വസ്ഥപ്പെട്ടുനില്‍ക്കുമ്പോഴാണ് മൊബൈലിലേക്ക് ഒരു കോള്‍. അതെടുക്കുമ്പോഴേക്കും ഫോണ്‍ തെറിച്ച് കാറിന്റെ സീറ്റിനടിയിലേക്കു പോയി. എതിരെ ഒരു മണല്‍ലോറി വരുന്നത് എനിക്ക് കാണാം. ഞാന്‍ ാസ് താഴ്ത്തി കൈവീശിക്കാണിച്ചു. അതില്‍ നിന്നും ഒരു ചെറുപ്പക്കാരനിറങ്ങി.
അപ്പോഴേക്കും ആരും വിളിക്കാതെ തന്നെ ഒരു ആംബുലന്‍സ് തൊട്ടടുത്തുവന്നു നിന്നു. ദൈവം അയച്ചതാണെന്നേ ഞാന്‍ പറയൂ. അല്ലെങ്കില്‍ ആ സമയത്തുതന്നെ ആംബുലന്‍സ് വരേണ്ട കാര്യമില്ലല്ലോ. കോഴിക്കോട്ടെ ഏതോ ആശുപത്രിയില്‍ പോയി തിരിച്ചുവരുന്ന ആംബുലന്‍സായിരുന്നു അത്. അപകടം കണ്ടപ്പോള്‍ നിര്‍ത്തിയതാണ്. സ്‌ട്രെച്ചറുമായി ഒരു ചെറുപ്പക്കാരന്‍ എന്റടുത്തേക്കു വന്നപ്പോള്‍ ഞാന്‍ ജഗതിച്ചേട്ടനെ കാണിച്ചുകൊടുത്തു.
''ആദ്യം ചേട്ടനെ എടുക്കു. ഞാന്‍ നടന്നുവന്നോളാം.''
ജഗതിച്ചേട്ടന്‍ വേദന കൊണ്ടു കരയുന്നതു കാണാം. പക്ഷേ എനിക്കൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. അവര്‍ ജഗതിച്ചേട്ടനെ സ്ട്രച്ചറിലെടുത്തു. പതുക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കവേയാണ് ഞാനതു ശ്രദ്ധിച്ചത്. എന്റെ കാല്‍ അറ്റുതൂങ്ങിയിരിക്കുന്നു. പെട്ടെന്ന് അറിയാതെ നിലവിളിച്ചുപോയി. സ്ട്രച്ചറുമായി എന്നെയും കൊണ്ടുപോകണമെന്ന് ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. അവരെന്നെയും ആംബുലന്‍സില്‍ കയറ്റി.
''എനിക്ക് വല്ലാതെ വേദനിക്കുന്നെടാ.''
ആംബുലന്‍സില്‍ കിടക്കവേ എന്റെ മുഖത്തുനോക്കി കരയുമ്പോള്‍ ഞാന്‍ ജഗതിച്ചേട്ടനെ സമാധാനിപ്പിച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കളുടെ നമ്പര്‍ എന്റെ ഫോണില്‍ നിന്നും ഡയല്‍ ചെയ്തുകൊടുത്തു. ഞങ്ങള്‍ക്കൊപ്പം ആംബുലന്‍സില്‍ കയറിയ മണല്‍ത്തൊഴിലാളിയായ ബൈജുവാണ് ഓരോരുത്തരെയും വിളിച്ച് അപകടവാര്‍ത്ത പറഞ്ഞത്. ആംബുലന്‍സ് നേരെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കാണ് പോയത്. ജഗതിച്ചേട്ടന് ആംബുലന്‍സില്‍ വച്ചുതന്നെ ബോധം നഷ്ടപ്പെട്ടിരുന്നു. അപ്പോഴേക്കും മുമ്പ് എന്റെ കാര്‍ ഓടിച്ചിരുന്ന, ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവറായ അനില്‍ അവിടെയെത്തി ഡോക്ടര്‍മാരെ സജ്ജരാക്കിയിരുന്നു.
ആംബുലന്‍സില്‍ നിന്നും ഞങ്ങളെ ഇറക്കിയത് മിംസിലെ ഡോക്ടര്‍മാരായിരുന്നു. ഐ.സി.യുവില്‍ തൊട്ടടുത്ത ബെഡിലായിരുന്നു ഞങ്ങളിരുവരും. സങ്കടത്തോടെ കുറെനേരം ജഗതിച്ചേട്ടന്റെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. ഇരുപത്തിയഞ്ചുവര്‍ഷമായി വളയം പിടിക്കാന്‍ തുടങ്ങിയിട്ട്. ആദ്യമായിട്ടാണ് ഒരപകടം വരുന്നത്. അദ്ദേഹത്തിന് ഒരാപത്തും വരുത്തരുതേയെന്നു മാത്രമായിരുന്നു എന്റെ പ്രാര്‍ഥന. അന്ന് ഉച്ചയ്ക്കു മുമ്പുതന്നെ എന്റെ ഭാര്യയും മക്കളുമെത്തിയിരുന്നു. ജഗതിച്ചേട്ടന്റെ ബന്ധുക്കള്‍ തിരുവനന്തപുരത്തു നിന്നും എത്തിയത് വൈകിട്ടാണ്.
ശ്വാസകോശം പൊട്ടിയതിനാല്‍ എനിക്ക് ശ്വാസം കിട്ടാതായി. പച്ചമാംസത്തില്‍ രണ്ട് ഹോളിട്ടുകൊണ്ടായിരുന്നു ചികിത്സ ആരംഭിച്ചത്. കാല് മുറിഞ്ഞുപോയതിനാല്‍ റാഡ് ഇട്ടു. വേദന കടിച്ചമര്‍ത്തിയാണ് രണ്ടുമൂന്നു നാളുകള്‍ കഴിഞ്ഞത്.
കഷ്ടപ്പാടിനു പിന്നാലെ കേസും
ഇരുപതു ദിവസമാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഞാന്‍ കിടന്നത്. അവിടെ മാത്രം രണ്ടുലക്ഷത്തോളമായി. പിന്നീട് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എട്ടു ദിവസം. രണ്ടു മാസം ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിലും ചികിത്സ തുടര്‍ന്നു. ഏഴുമാസം എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നീട് വീല്‍ചെയറിലായി. കടം ആറുലക്ഷത്തിലേക്കുയര്‍ന്നു. ഇനിയും രണ്ടുമാസം കൂടി കിടക്കണം. കാലിനുള്ളിലെ റാഡ് എടുക്കണം. അപകടത്തില്‍ എന്റെ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇന്‍ഷുറന്‍സിനത്തില്‍ വണ്ടിക്ക് കിട്ടിയത് രണ്ടുലക്ഷം രൂപയാണ്.
ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയന്‍ പിരിവ് നടത്തി അമ്പതിനായിരം രൂപ തന്നു. തിരുവനന്തപുരത്തെ ഫിലിം അക്കാഡമി ഇരുപതിനായിരവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അയ്യായിരവും നല്‍കി. കുറച്ചുപേരില്‍ നിന്ന് കടംമേടിച്ചുകൊണ്ടാണ് ചികിത്സ നടത്തിയത്. പിന്നീട് ലോണെടുത്തു. കടം ലക്ഷങ്ങള്‍ കവിഞ്ഞപ്പോഴാണ് വീണ്ടും വളയംപിടിക്കാന്‍ തുടങ്ങിയത്. ഇപ്പോഴും കാലിന് വേദനയുണ്ട്. എഴുന്നേല്‍ക്കാന്‍ ചെറിയ പ്രയാസമാണ്. മിംസ് ആശുപത്രി വിട്ട സമയത്ത് ശബ്ദം ഒട്ടുമില്ലായിരുന്നു. ശബ്ദം പതുക്കെ തിരിച്ചുവരുന്നതേയുള്ളൂ. പതിനാറാം വയസില്‍ ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കാന്‍ പോയതാണ്. കഴിഞ്ഞ പതിനഞ്ചുമാസം ദുരിതജീവിതമായിരുന്നു.
ഇത്രയും കഷ്ടപ്പാട് അനുഭവിച്ചപ്പോഴായിരുന്നു, ജഗതിച്ചേട്ടന്റെ ബന്ധുക്കള്‍ എനിക്കെതിരെ കേസ് കൊടുത്തത്. എനിക്കും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെ പത്തരക്കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ഇക്കാര്യം അറിഞ്ഞത് പത്രത്തിലൂടെയാണ്. അപ്പോള്‍ത്തന്നെ ജഗതിച്ചേട്ടന്റെ മരുമകന്‍ ഷോണ്‍ ജോര്‍ജിനെ വിളിച്ചിരുന്നു. കേസ് എനിക്കെതിരല്ല, മറിച്ച് ഇന്‍ഷുറന്‍സ് തുക കിട്ടാനാണ് എന്നാണ് ഷോണ്‍ പറഞ്ഞത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് വക്കീലിനെ വയ്ക്കാനും മറ്റുമായി ഇപ്പോള്‍ത്തന്നെ പതിനായിരത്തിലധികം രൂപ എനിക്കു ചെലവുവന്നു. ആകെയുള്ളത് ഒരു വീടും കുറച്ചു സ്ഥലവുമാണ്. നഷ്ടപരിഹാരം നല്‍കണമെന്നു പറഞ്ഞാല്‍പോലും, ലക്ഷങ്ങള്‍ കടമുള്ള ഞാന്‍ എവിടെ നിന്ന് എടുത്തുകൊടുക്കാന്‍?
ആര്‍ക്കു വേണമെങ്കിലും എന്നെക്കുറിച്ച് അന്വേഷിക്കാം. സിനിമാഫീല്‍ഡില്‍ വന്നിട്ട് വര്‍ഷങ്ങളേറെയായി. മയിലാട്ടം എന്ന സിനിമ മുതല്‍ ജഗതിച്ചേട്ടനൊപ്പമാണ്. എന്നെ അത്രയ്ക്ക് വിശ്വാസമുള്ളതുകൊണ്ടാണല്ലോ അദ്ദേഹം കൂടെക്കൂട്ടുന്നത്. കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ ഏറെയും ഞങ്ങള്‍ സഞ്ചരിച്ചത് രാത്രിയിലാണ്. ഒരിക്കലും ഞാന്‍ ഉറങ്ങിപ്പോയിട്ടില്ല. മാത്രമല്ല, അപകടം നടക്കുന്നതിന്റെ തലേദിവസം പകല്‍ മുഴുവന്‍ ഞാന്‍ വീട്ടില്‍ക്കിടന്ന് ഉറങ്ങിയതാണ്. ഫിലിം ഫീല്‍ഡില്‍ വരുന്നതിനു മുമ്പുതന്നെ മദ്രാസിലേക്കും ബാംൂരിലേക്കും വണ്ടിയോടിച്ചിരുന്ന ആളാണ് ഞാന്‍. ഇന്നുവരെ കള്ളു കുടിച്ചിട്ടില്ല. പുക വലിച്ചിട്ടില്ല. മറ്റു യാതൊരു ദുശ്ശീലവുമില്ല. ജഗതിച്ചേട്ടന്റെ ഓട്ടത്തിനു മാത്രം മാസം നാല്‍പതിനായിരം രൂപ വരുമാനം കിട്ടിയിരുന്നു. മറ്റു ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ നിന്ന് ഓടുകയും ചെയ്യാം. ഇത്രയും സൗകര്യം ചെയ്തുതരുന്ന ജഗതിച്ചേട്ടനെ അപായപ്പെടുത്തിയിട്ട് എനിക്കെന്തുകാര്യം?
ജഗതിച്ചേട്ടന് അന്ന് ഉറക്കത്തില്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കിയതാണ് എന്റെ ശ്രദ്ധ പാളാന്‍ കാരണം. ഉറക്കത്തില്‍ ശബ്ദമുണ്ടാക്കുന്ന ശീലം പണ്ടേയുള്ളതാണെന്ന് മകള്‍ പാര്‍വതി തന്നെ പത്രക്കാരോടു പറഞ്ഞിരുന്നു.
ജഗതിച്ചേട്ടന് സഹായം നല്‍കിയിട്ടും തൊട്ടടുത്തുണ്ടായിരുന്ന എനിക്ക് നയാപ്പൈസ പോലും സര്‍ക്കാര്‍ തന്നില്ല. എല്ലാ നടന്‍മാരെയും സുരക്ഷിതമായി വീട്ടിലെത്തിക്കുന്നവരാണ് സെറ്റിലെ ഡ്രൈവര്‍മാര്‍. എന്നിട്ടും ഒരപകടം വന്നപ്പോള്‍ 'അമ്മ' സംഘടനയും രക്ഷയ്‌ക്കെത്തിയില്ല. ജഗതിക്ക് എന്തായി എന്ന് അന്വേഷിക്കുന്നവര്‍ ഒരിക്കല്‍പ്പോലും കൂടെയുണ്ടായിരുന്ന ഡ്രൈവറുടെ സ്ഥിതിയെക്കുറിച്ച് ആലോചിച്ചില്ല. സര്‍ക്കാരിന്റെ ക്ഷേമനിധിയില്‍ എല്ലാ മാസവും കൃത്യമായി പണമടച്ചിട്ടും സഹായത്തിന്റെ ലിസ്റ്റില്‍ എന്നെ ചേര്‍ത്തില്ല. അന്വേഷിച്ചപ്പോള്‍, അസുഖം വന്നാല്‍ തരാമെന്നാണ് പറഞ്ഞത്.
ജഗതിച്ചേട്ടന് ബോധം വന്നിരുന്നുവെങ്കില്‍ എന്നെ സഹായിച്ചേനെ. മിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം ഷോണ്‍ എന്റടുത്തുവന്നു പറഞ്ഞു.
''അച്ഛന് ഭേദമായാല്‍ എന്തെങ്കിലും നമുക്ക് ചെയ്യിപ്പിക്കാം.''
ജഗതിച്ചേട്ടന്റെ സൗഹൃദം
പെരുമ്പാവൂര്‍ നഗരത്തില്‍ ടാക്‌സി ഓടിച്ചുനടന്ന എന്നെ സിനിമയിലെത്തിച്ചത് കൂട്ടുകാരന്‍ കൂടിയായ നടന്‍ ജയറാമാണ്. പെരുമ്പാവൂര്‍ ബോയ്‌സില്‍ ഒരേ ക്ലാസില്‍ പഠിച്ചവരായിരുന്നു ഞങ്ങള്‍. ഒരിക്കല്‍ യാദൃച്ഛികമായി കണ്ടപ്പോള്‍ ജയറാം സിനിമയിലേക്കു ക്ഷണിക്കുകയായിരുന്നു.
''ഉടന്‍ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് വൈക്കത്തെ പോയി കാണണം.''
അതോടെയാണ് എന്റെ ജാതകം തെളിയുന്നത്. അമ്പതിലധികം സിനിമാസെറ്റുകളില്‍ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. അതിനിടയ്ക്കാണ് ജഗതിച്ചേട്ടനെ പരിചയപ്പെടുന്നത്. പതുക്കെപ്പതുക്കെ ആ ഹൃദയബന്ധം വളര്‍ന്നു. ഒരുപാടു താരങ്ങളെ കണ്ടിട്ടുണ്ട്. അവരില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തനായിരുന്നു ജഗതിച്ചേട്ടന്‍. എന്നെ ഒരിക്കലും ഒരു ഡ്രൈവറായി കണ്ടിട്ടില്ല. ഏതെങ്കിലും പരിപാടികള്‍ക്കു പോയാല്‍ ആദ്യം പറയുന്നത് ഒറ്റക്കാര്യമാണ്.
''നമുക്കൊന്നിച്ച് ഭക്ഷണം കഴിക്കാം.''
ഭക്ഷണസമയമാവുമ്പോള്‍ എനിക്കായി ഒരു സീറ്റ് അദ്ദേഹം മാറ്റിവയ്പ്പിക്കും. പലപ്പോഴും പറഞ്ഞതിലും അധികം കാശാണ് തരാറ്. കാഞ്ഞിരപ്പള്ളിക്കു പോകുമ്പോള്‍ പെരുമ്പാവൂര്‍ വഴിയാണെങ്കില്‍ വീട്ടില്‍ കയറി ഭക്ഷണം കഴിച്ചിട്ടേ പോകാറുള്ളൂ. താനൊരു പ്രശസ്തനായ നടനാണെന്ന അഹങ്കാരം ഒരിക്കലും അദ്ദേഹത്തില്‍ കണ്ടിട്ടില്ല.
രണ്ടാമത്തെ ഭാര്യയിലെ മകള്‍ ശ്രീലക്ഷ്മിയോട് നല്ല സമീപനമായിരുന്നു. പലപ്പോഴും ഞാനവരെ സ്‌കൂളിലൊക്കെ കൊണ്ടുപോയി വിട്ടിട്ടുണ്ട്. മിംസില്‍ കിടക്കുന്ന സമയത്തും അവളും അമ്മയും ചേട്ടനെ കാണാന്‍ വന്നിരുന്നു. അവളെയും കൂട്ടി സിംഗപ്പൂരിലേക്ക് ട്രിപ്പ് പോകണമെന്ന് പറയാറുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും വിധി അദ്ദേഹത്തെ തളര്‍ത്തി.
പതിനഞ്ചുമാസം മുമ്പുവരെ ഒരു രൂപ പോലും കടമില്ലാത്ത ആളായിരുന്നു ഞാന്‍. ഇപ്പോള്‍ ലക്ഷങ്ങളാണ് കൊടുക്കാനുള്ളത്. കടം പെരുകുന്നത് കണ്ടപ്പോഴാണ് കഴിഞ്ഞമാസം സനലിന്റെ റെഡ് എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ എത്തിയത്. കണ്ടയുടനെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ചോദിച്ചു.
''ചേട്ടന് ഈ പടത്തില്‍ വര്‍ക്ക് ചെയ്തുകൂടെ?''
അപ്പോള്‍ത്തന്നെ സമ്മതിച്ചു. ശ്രീനിവാസനും ലാലുമാണ് റെഡിലെ പ്രധാന താരങ്ങള്‍. ആദ്യം ശ്രീനിവാസന്റെ കൂടെയായിരുന്നു. പിന്നീട് ലാലേട്ടനൊപ്പവും. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ജഗതിച്ചേട്ടനെക്കുറിച്ചാണ്. ഒരു ദിവസം കാറിലിരിക്കുമ്പോള്‍ നടന്‍ നന്ദു വന്നു. എന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം 2500 രൂപ പോക്കറ്റിലിട്ടുതന്നു.
''കാലിന്റെ ഓപ്പറേഷനാവുമ്പോള്‍ പറയണം. അപ്പോള്‍ വേണ്ടത് ചെയ്യാം.''
ശരിക്കും കണ്ണു നിറഞ്ഞുപോയി.
ജഗതിച്ചേട്ടന്‍ ഇനിയും സിനിമയില്‍ തിരിച്ചെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഒരാള്‍ക്കുപോലും ദ്രോഹം ചെയ്യാത്ത മനുഷ്യനാണ്. ജഗതിച്ചേട്ടന്റെ വിവരങ്ങള്‍ ഇപ്പോഴറിയുന്നത് ചാനലിലൂടെയും പത്രങ്ങളിലൂടെയുമാണ്. ഒന്നു പോയി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ സമയത്താണ് എനിക്കെതിരെ അവര്‍ കേസ് കൊടുത്തത്. ജഗതിച്ചേട്ടന് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇതിനൊന്നും സമ്മതിക്കുമായിരുന്നില്ല. ഇപ്പോഴും ആഗ്രഹമുണ്ട്, ഒന്നു കാണാന്‍....
No comments:
Post a Comment