മുസ്ലിം ലീഗും സി.പി.എം. സംസ്ഥാന നേതൃത്വവുമായി അപ്രഖ്യാപിത അടവുനയത്തിന്റെ സൂചനകള്‍ ശക്തം. രണ്ടു മുന്നണികളിലും രാഷ്ട്രീയ, മാധ്യമ കേന്ദ്രങ്ങളിലും പുറത്തുവരാത്ത ചര്‍ചയായി ചൂടുപിടിച്ചു തുടുങ്ങിയിരിക്കുന്ന ഈ ബന്ധത്തിന്റെ അലയൊലികള്‍ മറ്റു വിധങ്ങളിലാണു പുറത്തുവരുന്നത്.
മുസ്ലിം ലീഗിനെതിരേ അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ കടന്നാക്രമണം, സി.പി.എം. ഔദ്യോഗിക നേതൃത്വം അത് ഏറ്റെടുക്കാതിരുന്നത്, സി.കെ. ഗോവിന്ദന്‍ അനുസ്മരണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ലീഗിനെതിരേ നടത്തിയ അനവസരത്തിലെ ആക്രമണവും കെ. മുരളീധരനും ആര്യാടനും അതിനു നല്‍കിയ പിന്തുണയും, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പതിവിലും വേഗത്തില്‍ ലീഗിനെ അനുനയിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ എന്നിവയെല്ലാം വിരല്‍ചൂണ്ടുന്നത് സി.പി.എം. - ലീഗ് അടവു നയത്തിലേക്കാണെന്ന സൂചനയാണു പുറത്തുവരുന്നത്.
ഉടന്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈകോര്‍ക്കാനാണോ, അതോ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കി പുതിയ സര്‍ക്കാരുണ്ടാക്കാനാണോ എന്നതിലേയുള്ളു അവ്യക്തത. അടിയൊഴുക്കുകളുടെ അതിവേഗത്തിനു തുടര്‍ചയായി കേരള രാഷ്ട്രീയത്തില്‍ ഞെട്ടിക്കുന്ന പുതിയ കൂട്ടുകെട്ടുകളുണ്ടായാല്‍ അത്ഭുതപ്പെടാനില്ല.
സര്‍ക്കാരിനെതിരായ കടന്നാക്രമണവും സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന ആവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവും ശക്തമായി തുടരാന്‍ തീരുമാനിച്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍, ലീഗിനോട് മൃദുസമീപനം സ്വീകരിക്കാന്‍ അപ്രഖ്യാപിത ധാരണയുണ്ടായത്രേ. യോഗത്തില്‍ അതിനോടു വിയോജിപ്പു പ്രകടിപ്പിക്കാന്‍ തക്കവിധം പരസ്യമായ ഔദ്യോഗിക തീരുമാനമായിരുന്നില്ല താനും അത്.
അതുകൊണ്ടുതന്നെ വി.എസ്. നിശബ്ദത പാലിച്ചു. എന്നാല്‍ പിറ്റേന്നു വാര്‍ത്താ സമ്മേളനം വിളിച്ച് ലീഗിനെതിരേ കുറേ ആരോപണങ്ങള്‍ ഉന്നയിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്നയാളെ മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസറാക്കി, കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ. അബ്ബാസിന്റെ മരണത്തിനു ആയുധം കടത്ത് ലോബിയുമായി ബന്ധമുണ്ട് എന്നിവയായിരുന്നു പ്രധാന ആരോപണങ്ങള്‍. മാധ്യമങ്ങള്‍ രണ്ടു ദിവസം കാര്യമായി ചര്‍ച ചെയ്ത ഈ ആരോപണങ്ങള്‍ സി.പി.എം. ഏറ്റെടുത്തില്ല. മാത്രമല്ല, സി.പി.എം. പത്രമായ ദേശാഭിമാനി വി.എസിന്റെ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ചുപോലുമില്ല. ലീഗിനെ മോശക്കാരാക്കി സിപിഎം ബന്ധത്തിനുള്ള നീക്കം പൊളിക്കുകയായിരുന്നു വി.എസിന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞായിരുന്നത്രേ ഔദ്യോഗിക പക്ഷത്തിന്റെ ഈ നിശ്ശബ്ദത.
അതേസമയം, ലീഗ് സി.പി.എമ്മുമായി അടുക്കാന്‍ ശ്രമിക്കുന്നു എന്നു തിരിച്ചറിഞ്ഞാണ് രമേശ് ചെന്നിത്തല ലീഗിനെ പ്രകോപിപ്പിക്കാന്‍ കോഴിക്കോട്ടെ സി.കെ.ജി. അനുസ്മരണ വേദി തെരഞ്ഞെടുത്തത്. ലീഗ് പ്രകോപിതരായി സര്‍ക്കാരിനെതിരേ പരസ്യ നിലപാടെടുക്കുന്നെങ്കില്‍ ആയ്‌ക്കോട്ടെ എന്നായിരുന്നു രമേശിന്റെ ഉള്ളിലിരിപ്പ്. ഐ ഗ്രൂപ്പുമായി കൈകോര്‍ത്ത കെ മുരളീധരനും എ ഗ്രൂപ്പിലെ ഉമ്മന്‍ ചാണ്ടി വിരുദ്ധനായി അറിയപ്പെടുന്ന ആര്യാടനുമാണ് അതിനു പിന്തുണ നല്‍കിയത് എന്നതു ശ്രദ്ധേയമാണ്.
അപകടം മണത്ത് ഉമ്മന്‍ചാണ്ടി ലീഗിനെ അനുനയിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നു മാത്രമല്ല, ഹൈക്കമാന്‍ഡിന്റെ ഇടപെടലിന് കളമൊരുക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗിന്റെ അതൃപ്തി നീട്ടിക്കൊണ്ടുപോകുന്നത് നന്നല്ല എന്ന സന്ദേശം മുഖ്യമന്ത്രിയില്‍ നിന്ന് ഹൈക്കമാന്‍ഡിനു ലഭിച്ചതായാണു വിവരം.

No comments:
Post a Comment